പഞ്ചായത്തിനെതിരെ സി.പി.എം സമരം പാർട്ടിയിലെ ചേരിപ്പോര് കാരണം -യു.ഡി.എഫ്

വണ്ടൂർ: ഗ്രാമപഞ്ചായത്തിനെതിരെ സി.പി.എം സമരത്തിനിറങ്ങുന്നത് പാർട്ടിക്കുള്ളിലെ ചേരിപ്പോര് കാരണമാണെന്നും ധാർമികതയുണ്ടെങ്കിൽ എൽ.ഡി.എഫ് അംഗങ്ങൾ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ സ്ഥാനം രാജിവെക്കണമെന്നും യു.ഡി.എഫ്. വിജിലൻസും ഭരണവും കൈയിലുണ്ടായിട്ടും നടപടിയെടുക്കാതെ വൈസ് പ്രസിഡന്‍റിനെതിരെ തിരിയുന്നത് അപഹാസ്യമെന്നും ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. കാപ്പിലിലെ കൊപ്ര സംസ്കരണ യൂനിറ്റ്, ലേലത്തിൽ പിടിച്ച കാളികാവ് സ്വദേശിനിക്ക് കഴിഞ്ഞ രണ്ടുവർഷം കോവിഡ് സാഹചര്യത്തിൽ കേന്ദ്രം പ്രവർത്തിപ്പിക്കാൻ കഴിഞ്ഞില്ല. ഇത് കാരണം 26,300 രൂപ വാടകയിൽ കുടിശ്ശിക വന്നിരുന്നു. തുടർന്ന് പഞ്ചായത്ത് നോട്ടീസ് നൽകിയതോടെ അവർ വാടക അടച്ച് കുടിശ്ശിക തീർത്തു. ഇതിൽ എവിടെയാണ് വൈസ് പ്രസിഡന്‍റ് അഴിമതി നടത്തിയതെന്ന് യു.ഡി.എഫ് ഭാരവാഹികൾ ചോദിച്ചു. വണ്ടൂരിലെ സി.പി.എമ്മിനകത്തെ ചില കുബുദ്ധികളുടെ ഗൂഢതന്ത്രമാണ് അഴിമതിയാരോപണത്തിന്ന് പിന്നിലെന്നും പാർട്ടിയിലെ ചേരിപ്പോര് തീർക്കാർ സി.പി.എം നടത്തുന്ന നാടകമാണ് സമരപ്രഖ്യാപനമെന്നും ഭാരവാഹികൾ കുറ്റപ്പെടുത്തി. വാർത്തസമ്മേളനത്തിൽ ജില്ല പഞ്ചായത്ത് അംഗം കെ.ടി. അജ്മൽ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് കെ.സി. കുഞ്ഞിമുഹമ്മദ്, കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റ് ഐ.ടി. മുരളി, നിയോജക മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി കെ. ഫസൽഹഖ്, ടി. സംസാലി, അഷ്റഫ് പാറശേരി, എം.കെ. നാസർ,ഷൈജൽ എടപ്പറ്റ, സി.ടി.പി. ജാഫർ, സി.ടി. ചെറി തുടങ്ങിയവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.