തെരുവുനായ്ക്കളുടെ ആക്രമണം: നഗരസഭ സെക്രട്ടറിയെ യു.ഡി.എഫ് ഉപരോധിച്ചു

നിലമ്പൂർ: നഗരസഭയിൽ വർധിച്ചുവരുന്ന തെരുവുനായ് ശല്യത്തിനെതിരെ അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് നിലമ്പൂർ മുനിസിപ്പൽ കമ്മിറ്റി നഗരസഭ സെക്രട്ടറിയെ ഉപരോധിച്ചു. കഴിഞ്ഞ ദിവസങ്ങളിലായി മുക്കട്ട അങ്ങാടിയിലെ വീട്ടമ്മയെയും റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ യാത്രക്കാരെയും തെരുവുനായ് കടിച്ച് മാരകമായി പരിക്കേൽപ്പിച്ചിരുന്നു. നെടുമുണ്ട കുന്നിലും കോവിലകത്തുമുറിയിലും നായ്ക്കളുടെ ആക്രമണത്തിൽ കുട്ടികൾ അടക്കം നിരവധി പേർക്കാണ് പരിക്ക് പറ്റിയത്. മുക്കട്ടയിൽ പരിക്കേറ്റ വീട്ടമ്മ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. പാത്തി പാറയിൽ രണ്ട് ആടിനെ നായ്ക്കൾ കടിച്ചുകൊന്നു. സ്കൂളുകളും മദ്റസകളും തുറന്ന സാഹചര്യത്തിൽ കുട്ടികളെ പുറത്തുവിടാൻ രക്ഷിതാക്കൾ ഭയപ്പെടുകയാണ്. ഈ സാഹചര്യത്തിൽ അടിയന്തര ഇടപെടലുകൾ വേണമെന്നും ചികിത്സയിലുള്ളവർക്ക് ധനസഹായം നൽകണമെന്നും ആടുകൾ ചത്ത ഉടമക്ക് നഷ്ടപരിഹാരം നൽകണമെന്നും സമരക്കാർ ആവശ്യപ്പെട്ടു. ആവശ‍്യം ഉന്നയിച്ച് സെക്രട്ടറിക്ക് പരാതിയും നൽകി. നിലമ്പൂർ അങ്ങാടി ഉൾപ്പെടെ തിരക്കേറിയ റോഡുകളിൽ അലയുന്ന കന്നുകാലികളെ പിടിച്ചുകെട്ടാനുള്ള കാര്യത്തിലും തെരുവുനായ്ക്കളെ നിയന്ത്രിക്കുന്ന കാര്യത്തിലും നഗരസഭ അധികൃതർ പരാജയമാണെന്ന് സമരക്കാർ കുറ്റപ്പെടുത്തി. ഉപരോധം പ്രതിപക്ഷ നേതാവ് പാലോളി മെഹബൂബ് ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് മുനിസിപ്പൽ പ്രസിഡന്‍റ് അഡ്വ. ഹംസ കുരിക്കൾ അധ‍്യക്ഷത വഹിച്ചു. അഡ്വ. ഷെറി ജോർജ്, പൂളക്കൽ അബ്ദുട്ടി, മൂർഖൻ മാനു, അജ്മൽ അണക്കായ്, എം. സിക്കന്തർ, ടി.എം.എസ്. ആസിഫ്, ബാബു കല്ലായ്, നാണിക്കുട്ടി കൂമഞ്ചേരി, അനീഷ് കൊളക്കണ്ടം, കൗൺസിലർമാരായ ശ്രീജ വെട്ടത്താഴത്ത്, സാലി ബിജു, റസിയ അള്ളമ്പാടം എന്നിവർ സംസാരിച്ചു. Nbr Photo-1 Theruv Naya തെരുവുനായ്ക്കളുടെ ശല‍്യത്തിന് പരിഹാരം ആവശ‍്യപ്പെട്ട് നിലമ്പൂർ നഗരസഭ സെക്രട്ടറിയെ യു.ഡി.എഫ് ഉപരോധിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.