ആദിവാസി മേഖലയിലെ എട്ട് ബദൽ സ്കൂളുകൾക്കും പൂട്ടുവീഴും

നാല്​ ബദൽ സ്കൂളുകൾ പൂട്ടുന്നതിനെതിരായ ഹരജിയിൽ ഹൈകോടതി സ്റ്റേ നിലമ്പൂർ: ബദൽ സ്കൂളുകളുടെ പ്രവർത്തനം നിർത്തണമെന്ന പൊതുവിദ‍്യാഭ‍്യാസ ഡയറക്ടറുടെ ഉത്തരവ് പ്രകാരം ജില്ലയിലെ മിക്ക ബദൽ സ്കൂളുകളും അടച്ചുപൂട്ടി. ശേഷിക്കുന്നവ അടച്ചുപൂട്ടാൻ നടപടി തുടങ്ങി. ബദൽ സ്കൂളുകളിൽ ഇപ്പോൾ പഠിക്കുന്ന കുട്ടികളെ സമീപത്തെ സ്കൂളുകളിലേക്ക് മാറ്റാൻ ഉപജില്ല വിദ‍്യാഭ‍്യാസ ഓഫിസർ അതത്​ ബദൽ സ്കൂൾ അധ‍്യാപകർക്ക് കഴിഞ്ഞ ദിവസം നിർദേശം നൽകിയിരുന്നു. ഇതിന്‍റെ ഭാഗമായി കുട്ടികൾക്ക് ടി.സി നൽകി സമീപത്തെ മറ്റ്​ സ്കൂളുകളിലേക്ക് മാറ്റി. ജില്ലയിൽ ആദിവാസി -പിന്നാക്ക -തീരദേശ മേഖലകളിലായി 47 ബദൽ സ്കൂളുകളാണുള്ളത്. ഇതിൽ 860 കുട്ടികൾ പഠിക്കുന്നുണ്ട്. ഉൾക്കാട്ടിലുള്ളതും സമീപത്ത് എൽ.പി സ്കൂൾ ഇല്ലാത്തതുമായ നിലമ്പൂർ മേഖലയിലെ കോടാലിപൊയിൽ, മൈലമ്പാറ, പാട്ടകരിമ്പ്, അളക്കൽ, ചെമ്പ്ര, വാണിയമ്പുഴ, നെടുങ്കയം, അമ്പുമല തുടങ്ങിയ എട്ട് ബദൽ സ്കൂളുകൾ നിലനിർത്താൻ തീരുമാനമുണ്ടായിരുന്നു. ഇവയും അടച്ചുപൂട്ടാനാണ് പുതിയ തീരുമാനം. പ്രവേശനോത്സവ ദിവസമായ ബുധനാഴ്ച ഈ സ്കൂളുകളിലെത്തിയ പുതിയ കുട്ടികളുടെ പേരുവിവരം ശേഖരിക്കാനും പഠനം തുടരുന്ന കുട്ടികൾക്ക് ടി.സി നൽകി അടുത്ത സ്കൂളിൽ ചേർക്കാനും വിദ‍്യാഭ‍്യാസ വകുപ്പ് നിർദേശം നൽകി. പതിമൂന്നര കിലോമീറ്റർ ഉൾവനത്തിലുള്ള അളക്കൽ കോളനിയിലെ ബദൽ സ്കൂളിലെത്തിയ കുട്ടികളെ നിലമ്പൂർ വെളിയംതോട്ടെ ഗോത്രവർഗ വിഭാഗം കുട്ടികൾ പഠിക്കുന്ന ഐ.ജി.എം.എം.ആർ സ്കൂളിലെത്തിക്കാനാണ് അധ‍്യാപകന് നിർദേശം ലഭിച്ചത്. അതേസമയം, എടവണ്ണ അരിമംഗലം, തൃക്കലങ്ങോട് തരിക്കുളം, കരുവാരക്കുണ്ട് അരിമണൽ, മഞ്ഞൽപാറ എന്നീ സ്കൂളുകൾ അടച്ചുപൂട്ടുന്നതിനെതിരെ ര‍ക്ഷിതാക്കൾ നൽകിയ ഹരജിയിൽ ഹൈകോടതി തൽക്കാലത്തേക്ക് സ്റ്റേ അനുവദിച്ചിട്ടുണ്ട്. 47 ബദൽ സ്കൂളുകളിലായി 76 അധ‍്യാപകരാണുള്ളത്. ഇവർക്ക് വിദ‍്യാഭ‍്യാസ വകുപ്പിൽ പാർട്ട് ടൈം, ഫുൾ ടൈം സ്വീപ്പർ ജോലികൾ നൽകാനാണ് സർക്കാർ തീരുമാനം. Nbr Photo-2 Bathel School- വഴിക്കടവ് റേഞ്ച് ഉൾവനത്തിലെ അളക്കൽ ബദൽ സ്കൂളിൽ പ്രവേശനോത്സവദിനത്തിലെത്തിയ ആദിവാസി കുട്ടികൾക്ക് അധ‍്യാപകൻ നാരായണനും ഊരുമൂപ്പൻ കുള്ളൻ ചാത്തനും സമ്മാനങ്ങൾ നൽകുന്നു. ഈ കുട്ടികളെ നിലമ്പൂർ വെളിയംതോട് ഐ.ജി.എം.എം.ആർ സ്കൂളിലേക്ക് മാറ്റും

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.