വയനാട് ചുരത്തിലെ ഗതാഗതക്കുരുക്കിൽ ഭരണകൂടം പുലർത്തുന്ന നിസ്സംഗതക്കെതിരെ കോഴിക്കോട് കലക്ടറേറ്റിന് മുന്നിൽ യു.ഡി.എഫ് എം.എൽ.എമാരായ ടി. സിദ്ദീഖും ഐ.സി. ബാലകൃഷ്ണനും നടത്തിയ രാപ്പകൽ സമരത്തിന്റെ സമാപനച്ചടങ്ങ് ഉദ്ഘാടനം ചെയ്യാനെത്തിയ കോഴിക്കോട്
അതിരൂപത ആർച്ച് ബിഷപ് ഡോ. വർഗീസ് ചക്കാലക്കൽ എം.എൽ.എമാർക്കൊപ്പം സമരപ്പന്തലിൽ
കോഴിക്കോട്: വയനാട് ചുരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരം ആവശ്യപ്പെട്ട് കോഴിക്കോട് കലക്ടറേറ്റിന് മുന്നില്‍ യു.ഡി.എഫ് എം.എൽ.എമാരായ അഡ്വ. ടി. സിദ്ദീഖ്, ഐ.സി. ബാലകൃഷ്ണന്‍ എന്നിവര്‍ നടത്തിയ രാപകല്‍ സമരം സമാപിച്ചു. സമാപന സമ്മേളനം കോഴിക്കോട് അതിരൂപത ആര്‍ച് ബിഷപ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍ ഉദ്ഘാടനം ചെയ്തു.
വയനാട്ടിലെ ജനങ്ങളുടെ നീറുന്ന യാത്രാപ്രശ്‌നത്തിന് പരിഹാരം കാണാനുള്ള എം.എ.ല്‍എമാരുടെ സമരത്തിന് താന്‍ ഐക്യദാര്‍ഢ്യവും പിന്തുണയും പ്രഖ്യാപിക്കുന്നതായി അദ്ദേഹം വ്യക്തമാക്കി. ഭരണകൂടം മനസ്സുവെച്ചാല്‍ ദിവസങ്ങള്‍ക്കുള്ളില്‍ പരിഹരിക്കാവുന്ന വിഷയമാണ് സാങ്കേതികത്വത്തിന്റെ പേരില്‍ നീട്ടിക്കൊണ്ടുപോകുന്നതെന്നും ഇതു ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും മുഖ്യപ്രഭാഷണം നടത്തിയ എം.കെ. രാഘവന്‍ എം.പി അഭിപ്രായപ്പെട്ടു. പ്രശ്‌നത്തിന് ശാശ്വതപരിഹാരമുണ്ടായില്ലെങ്കില്‍ സമരം സെക്രട്ടേറിയറ്റിന് മുന്നിലേക്ക് മാറ്റുമെന്ന് ടി. സിദ്ദീഖ് എം.എൽ.എ വ്യക്തമാക്കി.
കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് അഡ്വ.കെ. പ്രവീണ്‍കുമാര്‍ അധ്യക്ഷതവഹിച്ചു. കവി കല്‍പറ്റ നാരായണന്‍, കമാല്‍ വരദൂര്‍, ഡോ. ഇ.പി. ജ്യോതി, കെ.പി.സി.സി ജനറല്‍ സെക്രട്ടറി വിദ്യ ബാലകൃഷ്ണന്‍, രാഷ്ട്രീയകാര്യ സമിതി അംഗം എന്‍. സുബ്രഹ്മണ്യന്‍, മുന്‍ ഡി.സി.സി പ്രസിഡന്റ് കെ.സി. അബു, കോഴിക്കോട് ജില്ല പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹന്‍, കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് മാജൂഷ് മാത്യൂസ്, യൂത്ത് കോണ്‍ഗ്രസ് ദേശീയ സെക്രട്ടറി കെ.എം. അഭിജിത്ത്, പി.പി. ആലി, യൂത്ത് കോണ്‍ഗ്രസ് ജില്ല പ്രസിഡന്റ് ആര്‍. ഷഹിന്‍, കെ.എസ്.യു ജില്ല പ്രസിഡന്റ് വി.ടി. സൂരജ് തുടങ്ങിയവര്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.