ജമാഅത്തെ ഇസ്ലാമി കേരള കോഴിക്കോട്ട് സംഘടിപ്പിച്ച ഇഫ്താർ സംഗമം പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു. പി.ടി.എ. റഹിം, പി.കെ. കുഞ്ഞാലിക്കുട്ടി, ഹുസൈൻ മടവൂർ, പി. മുജീബുറഹ്മാൻ, എം.ഐ. അബ്ദുൽ അസീസ്,
ടി.കെ. ഫാറൂഖ്, പി.എൻ. അബ്ദുൽ ലത്തീഫ് മദനി തുടങ്ങിയവർ മുൻനിരയിൽ
കോഴിക്കോട്: ജമാഅത്തെ ഇസ്ലാമി കേരള കോഴിക്കോട്ട് സംഘടിപ്പിച്ച ഇഫ്താർ സംഗമം ഐക്യത്തിന്‍റെയും സൗഹൃദത്തിന്‍റെയും വേദിയായി. ഹോട്ടൽ ടിയാരയിൽ മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി തങ്ങൾ സംഗമം ഉദ്ഘാടനം ചെയ്തു. സമാധാനവും സഹവർത്തിത്വവുമാണ് റമദാൻ നൽകുന്ന സന്ദേശമെന്ന് അദ്ദേഹം പറഞ്ഞു. പരസ്പരം മനസിലാക്കാനും ആശയവിനിമയം നടത്താനും സ്നേഹ സന്ദേശം കൈമാറാനും ഇഫ്താർ സംഗമങ്ങൾക്ക് സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിഭജനത്തിന്‍റെയും അപരവത്കരണത്തിന്‍റെയും സാഹചര്യത്തിൽ ദൈവം ആദരിച്ച മനുഷ്യരോടുള്ള ബാധ്യത നിർവഹിക്കുകയെന്നത് പ്രധാനമാണെന്ന് റമദാൻ സന്ദേശം നൽകിയ ജമാഅത്ത് അമീർ പി. മുജീബുറഹ്മാൻ പറഞ്ഞു. ഒരുമിച്ചിരിക്കാനുള്ള എല്ലാ വേദികളും ആഘോഷമാക്കുകയും ധ്രുവീകരണത്തിന്‍റെ എല്ലാ സാധ്യതകളും ഇല്ലാതാക്കുകയും വേണം. കേരളത്തിൽ പോലും ഇത്രമാത്രം വെറുപ്പിന്‍റെ പൊതുബോധം സൃഷ്ടിക്കാൻ സാധിക്കുന്നുണ്ടെങ്കിൽ കാഴ്ചക്കാരായി നിൽക്കാതെ ശക്തമായി ഇടപെടേണ്ട സാഹചര്യമാണ്. ദൈവം ആദരിച്ച സൃഷ്ടിയായ മനുഷ്യരോടുള്ള ബാധ്യത നിർവഹിക്കാത്തവൻ ദൈവത്തോട് നന്ദി കാണിക്കാത്തവനാണ്. ആത്മസംസ്കരണം എന്ന പോലെതന്നെ പരസ്പര സഹവർത്തിത്വവും റമദാന്‍റെ സന്ദേശമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
കേരള സ്റ്റോറിയുടെ പേരിൽ മതേതര കേരളത്തിന്‍റെ മുഖം വികൃതമാക്കുന്ന പ്രവർത്തനങ്ങളുണ്ടാകുമ്പോൾ ഇസ്ലാമോഫോബിക്കിനെതിരെ ഒറ്റക്കെട്ടായി ശബ്ദമുയർത്തണമെണന്ന് കെ.എൻ.എം വൈസ് പ്രസിഡന്‍റ് ഡോ. ഹുസൈൻ മടവൂർ പറഞ്ഞു. സാമൂഹിക അനീതിക്കെതിരെ ഒറ്റക്കെട്ടായി പ്രവർത്തിച്ച് കേരളത്തിന്‍റെ അഭിമാനം കാത്തുസൂക്ഷിക്കണമെന്ന് വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ പ്രസിഡന്‍റ് പി.എൻ. അബ്ദുല്ലത്തീഫ് മദനി അഭിപ്രായപ്പെട്ടു. ആദർശങ്ങളും വീക്ഷണങ്ങളും വ്യത്യസ്തമാണെങ്കിലും ഒന്നിച്ചിരുന്ന് ആശയവിനിമയം നടത്തൽ പ്രധാനമാണെന്ന് പി.ടി.എ. റഹീം എം.എൽ.എ പറഞ്ഞു. ഇഫ്താർ സംഗമങ്ങളിലൂടെ സമാധാനത്തിന്‍റെയും സാഹോദര്യത്തിന്‍റെയും സന്ദേശം പ്രസരിപ്പിക്കാനാകുമെന്ന് മാധ്യമം മീഡിയവൺ ഗ്രൂപ് എഡിറ്റർ ഒ. അബ്ദുറഹ്മാൻ വ്യക്തമാക്കി.
എം.കെ. രാഘവൻ എം.പി, പി.കെ. കുഞ്ഞാലിക്കുട്ടി എം.എൽ.എ, എം.കെ. മുനീർ എം.എൽ.എ, അഹമ്മദ് ദേവർകോവിൽ എം.എൽ.എ, ടി.വി. ഇബ്രാഹിം എം.എൽ.എ, യു.കെ. കുമാരൻ, കെ.പി. രാമനുണ്ണി, കോഴിക്കോട് അതിരൂപത ചാൻസലർ ഫാ. ടോണി മഹി, അഡ്വ. മുഹമ്മദ് ഹനീഫ (കെ.എൻ.എം മർക്കസുദ്ദഅ്വ), നിയാസ് പുളിക്കലകത്ത് (എം.എസ്.എസ്), എം.ഇ.എസ് സെക്രട്ടറി ശാഫി ഹാജി, എ. സജീവൻ, കെ.എസ്. ഹരിഹരൻ, മലപ്പുറം ഡി.സി.സി പ്രസിഡന്‍റ് വി.എസ്. ജോയ്, പി.വി. അൻവർ, വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്‍റ് റസാഖ് പാലേരി, കോഴിക്കോട് ഡി.സി.സി പ്രസിഡന്‍റ് അഡ്വ. പ്രവീൺകുമാർ, അംബിക, എൻ.പി. ചെക്കുട്ടി, ഖാസിമുൽ ഖാസിമി, പി.കെ. പാറക്കടവ്, മീഡിയവൺ എക്സി. എഡിറ്റർ ജിമ്മി ജെയിംസ്, മാധ്യമം എഡിറ്റർ വി.എം. ഇബ്രാഹിം, സംവിധായകൻ ഹർഷദ്, റഷീദ് ഹുദവി, യൂത്ത് ലീഗ് സംസ്ഥാന ജന. സെക്രട്ടറി പി.കെ. ഫിറോസ്, ബാബുരാജ് ഭഗവതി എന്നിവർ സംസാരിച്ചു.ചന്ദ്രിക എഡിറ്റർ കമാൽ വരദൂർ, സുപ്രഭാതം മാനേജിങ് എഡിറ്റർ ടി.പി. ചെറൂപ്പ തുടങ്ങിയവർ സംബന്ധിച്ചു. ജമാഅത്തെ ഇസ്ലാമി കേരള ജന. സെക്രട്ടറി ടി.കെ. ഫാറൂഖ് സ്വാഗതവും കേന്ദ്ര കൂടിയാലോചന സമിതി അംഗം എം.ഐ. അബ്ദുൽ അസീസ് സമാപനവും നിർവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.