വടകര : കുടുംബ കോടതിക്കായി വടകരയിൽ പുതുതായി നിർമിച്ച കെട്ടിടം ഞായർ വൈകിട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കോടതി പരിസരത്ത് നടക്കുന്ന ചടങ്ങിൽ ജസ്റ്റിസ് സൗമെൻ സെൻ അധ്യക്ഷത വഹിക്കും. ജസ്റ്റിസ് സി.പി. മുഹമ്മദ് നിയാസ്, ജസ്റ്റിസ് കെ. നടരാജൻ, ജസ്റ്റിസ് സി. പ്രദീപ് കുമാർ, മന്ത്രി പി. എ. മുഹമ്മദ് റിയാസ്, എം.എൽ.എ.മാരായ
കെ.കെ.രമ , കെ പി കുഞ്ഞമ്മദ് കുട്ടി, ഇ കെ വിജയൻ തുടങ്ങിയവർ പങ്കെടുക്കും. സംസ്ഥാന സർക്കാർ 9.8 കോടി രൂപ ചെലവഴിച്ചാണ് കുടുംബ കോടതിക്ക് വടകരയിൽ കെട്ടിടം യാഥാർഥ്യമാക്കിയത്. അത്യാധുനിക സൗകര്യങ്ങളോടെ മൂന്നു നിലകളിലായാണ് കെട്ടിടം നിർമിച്ചത്. കുടുംബ കോടതി 2009 ലാണ് വടകരയിൽ അനുവദിച്ചത്. ബാർ അസോസിയേഷൻ ഹാൾ കോടതി പ്രവർത്തിക്കാനായി വിട്ടു നൽകുകയായിരുന്നു.
കോടതി മുറികൾ, അഭിഭാഷകർക്കുള്ള മുറികൾ, മുലയൂട്ടൽ കേന്ദ്രം, കുട്ടികളുടെ കളിസ്ഥലം, ലിഫ്റ്റ്, കൗൺസിലിങ് റൂം, ശൗചാലയങ്ങൾ തുടങ്ങിയവ കെട്ടിടത്തിൽ സജ്ജമാക്കിയിട്ടുണ്ട്. വാർത്താ സമ്മേളനത്തിൽ അഡ്വ. കെ.എം. രാംദാസ്, അഡ്വ. സി.പി. പ്രേംഭാസ് ബാബു, കെ.കെ. സാജിർ, കെ. ഷാജീവ്, വി.കെ. ഫൗസിയ, കെ.ആർ. ജസ്ജിത്ത് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.