താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ആശുപത്രി സൂപ്രണ്ടും നഴ്സുമാരും തമ്മിലുണ്ടായ വാക്കേറ്റം
താമരശ്ശേരി: സൂപ്രണ്ടും നഴ്സുമാരും തമ്മിലുണ്ടായ വാക്കേറ്റത്തെ തുടർന്ന് താലൂക്ക് ആശുപത്രി പ്രവർത്തനം തടസ്സപ്പെട്ടു. നഴ്സിങ് സൂപ്രണ്ടോ, ഇവർ ഇല്ലാത്ത അവസരത്തിൽ സീനിയർ നഴ്സിങ് ഓഫിസറോ കൈകാര്യം ചെയ്യേണ്ട ഹാജർ രജിസ്റ്റർ ആശുപത്രി സൂപ്രണ്ട് ഇഷ്ടക്കാരെ ഏൽപ്പിക്കുന്നതായി ആരോപിച്ച് നഴ്സുമാർ കെ.ജി.എൻ.എയുടെ നേതൃത്വത്തിൽ സംഘടിച്ച് സൂപ്രണ്ടിന്റെ ഓഫീസിലെത്തി പ്രതിഷേധിക്കുകയായിരുന്നു. ബുധനാഴ്ച ഉച്ചക്ക് 12.30 ഓടെയാണ് സംഭവം. ഹാജർ റജിസ്റ്റർ ഇക്കാലമത്രയും സൂക്ഷിച്ചിരുന്നത് നഴ്സിങ് സൂപ്രണ്ടിന്റെ ഓഫീസിലായിരുന്നെന്നും കഴിഞ്ഞ ദിവസമാണ് ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസിലേക്ക് മാറ്റിയതെന്നും പ്രതിഷേധക്കാർ പറഞ്ഞു. കെ.ജി.എൻ.എ ജില്ലാ സെക്രട്ടറി കെ. പ്രജിതിന്റെ നേതൃത്വത്തിലാണ് നഴ്സുമാർ പ്രതിഷേധവുമായി രംഗത്തെത്തിയത്.
എന്നാൽ നഴ്സിങ് സൂപ്രണ്ട് വിരമിച്ചതിനെ തുടർന്ന് തസ്തിക ഒഴിഞ്ഞുകിടക്കുകയാണെന്നും പകരം കാര്യങ്ങൾ നോക്കിയിരുന്ന ജൂനിയർ അഡ്മിനിസ്ട്രേറ്റീവ് നഴ്സിങ് ഓഫീസർ പരീക്ഷക്കായി ലീവ് എടുത്തത് കാരണവുമാണ് റജിസ്റ്ററ്റുകൾ തന്റെ ഓഫീസിലേക്ക് മാറ്റിയതെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. കെ. ഗോപാലകൃഷ്ണൻ പറഞ്ഞു. കാഷ്യൽ ലീവിന് അടക്കമുള്ള പല രേഖകളും തന്റെ ഓഫിസിൽ കൃത്യമായി എത്താതിരുന്ന സാഹചര്യത്തിലാണ് അറ്റൻറൻസ് റജിസ്റ്ററുകൾ തന്റെ ഓഫീസിലേക്ക് മാറ്റിയത്. ഓഫീസിലെ ഉത്തരവാദപ്പെട്ട ഉേദ്യാഗസ്ഥന് താൻ ചുമതല നൽകിയതു പ്രകാരമാണ് റജിസ്റ്റർ സൂക്ഷിച്ചത്. അല്ലാതെ ആരുടെയെങ്കിലും വ്യക്തിപരമായ താൽപര്യം നോക്കിയല്ല ചുമതല ഏൽപ്പിച്ചത്. മറിച്ചുള്ള ആരോപണങ്ങളെല്ലാം അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം പറഞ്ഞു. ആശുപത്രി രേഖകളുടെ കസ്റ്റോഡിയൻ എന്ന നിലക്കാണ് തീരുമാനം കൈകൊണ്ടത്. തർക്കം ഉണ്ടായ സാഹചര്യത്തിൽ നേരത്തെ ഉണ്ടായിരുന്ന സ്ഥിതി തൽക്കാലം തുടരും. ഡി.എം.ഒയുമായി സംസാരിച്ച ശേഷം തുടർനടപടികളുമായി മുന്നോട്ട് പോകുമെന്നും സൂപ്രണ്ട് വ്യക്തമാക്കി. പൊലീസും ജനപ്രതിനിധികളും ഇടപെട്ടതിനെ തുടർന്നാണ് പ്രതിഷേധത്തിന് താൽക്കാലിക പരിഹാരമായത്. വാക്കേറ്റത്തെ തുടർന്ന് മണിക്കൂറുകളോളം ആശുപത്രി ഓഫീസിന്റെ പ്രവർത്തനം തടസ്സപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.