കുമ്മങ്കോട് വാണിയൂർ തോടിൽ ചെക് ഡാമിന്റെ പലകകൾ അഗ്നിരക്ഷാസേനയുടെ സഹായത്തോടെ നീക്കുന്നു
നാദാപുരം: കാലവർഷം നേരത്തെ എത്തിയതോടെ കുമ്മങ്കോട് പുളിക്കൂൽ തോട്ടിൽ പ്രളയഭീതി. ജലനിരപ്പ് ക്രമാതീതമായി ഉയർന്നതിനെത്തുടർന്ന് ചെക് ഡാമിലെ വെള്ളം തടഞ്ഞുനിർത്താൻ നിരത്തിയ പലകകൾ നീക്കം ചെയ്യാൻ അഗ്നിശമന സേനക്ക് രംഗത്തിറങ്ങേണ്ടി വന്നു. സാധാരണഗതിയിൽ മേയ് അവസാനത്തോടെയാണ് തോടുകളിലെ തടസ്സങ്ങൾ നീക്കുന്നതും ചെക് ഡാമിലെ വെള്ളം പുറത്തേക്ക് വിടാൻ പലകകൾ മാറ്റുന്നതും. എന്നാൽ ഇത്തവണ മേയ് പകുതിയോടെ തന്നെ കനത്ത മഴ പെയ്തത് കണക്കുകൂട്ടലുകൾ തെറ്റിച്ചു.
മണിക്കൂറുകൾക്കുള്ളിൽ തോട് നിറഞ്ഞുകവിഞ്ഞു. പലകകൾ മാറ്റാത്തതിനാൽ വെള്ളം കെട്ടിനിന്ന് അപകടാവസ്ഥയായതോടെയാണ് അടിയന്തരമായി ചെക്ക്ഡാം തുറക്കേണ്ടി വന്നത്. നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് ചേലക്കാട് നിന്ന് അഗ്നിരക്ഷാസേന സ്ഥലത്തെത്തി. വെള്ളത്തിനിടയിൽ നിന്ന് പലകകൾ മാറ്റുന്നത് ഏറെ പ്രയാസകരമായിരുന്നു. സേനാംഗങ്ങൾ പലകകൾ നീക്കം ചെയ്തതോടെ നീരൊഴുക്ക് സുഗമമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.