നാദാപുരം: പതിനാല് വയസ്സുള്ള വിദ്യാർഥിയെ തട്ടിക്കൊണ്ടുപോയി തടങ്കലിൽ വെച്ച് പീഡിപ്പിച്ച പ്രതിക്ക് ജീവപര്യന്തം തടവും 16 വർഷം കഠിനതടവും 2.10 ലക്ഷം രൂപ പിഴയും. വളയം ചെറുമോത്ത് പുലപ്പാടി അഫ്സലി(29) നെയാണ് നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി ദേവൻ കെ. മേനോൻ ശിക്ഷിച്ചത്. 2022 ജൂലൈ 17നായിരുന്നു കേസിനാസ്പദമായ സംഭവം.
പരാതിക്കാരന്റെ വീട്ടിനടുത്ത് നിന്ന് ഹരിയാന രജിസ്ട്രേഷൻ വണ്ടിയിൽ തട്ടിക്കൊണ്ടുപോയി കൊടുവള്ളിയിലെ ടൂറിസ്റ്റ് ഹോമിൽ തടങ്കലിൽ വെച്ചാണ് ക്രൂരമായ ലൈംഗിക പീഡനത്തിന് വിധേയനാക്കിയത് എന്നാണ് കേസ്. വളയം പൊലീസ് നടത്തിയ അന്വേഷണത്തിൽ രണ്ടുപേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. ഒന്നാം പ്രതി അഫ്സസലിന്റെ വിചാരണയാണ് പൂർത്തിയായത്. പ്രതി പല പ്രാവശ്യം ഒളിവിൽ പോയതിനെ തുടർന്ന് വിചാരണ നീണ്ടു പോവുകയായിരുന്നു. രണ്ടാം പ്രതിയായ നരിപ്പറ്റ മുള്ളമ്പത്ത് നടത്തറ മുബഷിർ എന്ന മൂച്ചിക്കെതിരായ കേസ് വിചാരണക്കായി മാറ്റി വെച്ചു. അതിനിടെ കോഴിക്കോട് മറ്റൊരു കേസിലും അഫ്സൽ പിടിയിലായി.
ഹോട്ടൽ മുറിയിൽ താമസക്കാരനായ യുവാവിന്റെ മുറിയിൽ അതിക്രമിച്ചു കയറി ഭീഷണിപ്പെടുത്തി പണവും മൊബൈൽ ഫോണും കവർന്ന കേസിലാണ് പിടിയിലായത്. കവർച്ച സംഘത്തെ കോഴിക്കോട് ടൗൺ പൊലീസ് പിന്നീട് പിടികൂടുകയായിരുന്നു.
ഈ കേസിൽ അറസ്റ്റിലായതിനെ തുടർന്ന് പ്രതി വീണ്ടും റിമാൻഡിലായി. ഇതോടെ വിചാരണ നടപടികൾ വേഗം പൂർത്തിയാക്കാനായി. പിഴയായി ലഭിക്കുന്ന സംഖ്യ പരാതിക്കാരന് നൽകാനും പരാതിക്കാരന്റെ മാനസിക നില പരിഗണിച്ച് നഷ്ടപരിഹാരത്തിനായി കൂടുതൽ സംഖ്യ അനുവദിക്കാനും കോഴിക്കോട് ജില്ലാ ലീഗൽ സർവീസ് അതോറിറ്റിക്ക് കോടതി നിർദേശം നൽകി.
പ്രതിയെ തവനൂർ ജയിലിലേക്ക് മാറ്റി. വളയം ഇൻസ്പെക്ടർമാരായിരുന്ന ജെ.ആർ. രഞ്ജിത്ത്, എ. അജീഷ്, എ.എസ്.ഐ എൻ.സി. കുഞ്ഞുമോൾ എന്നിവരാണ് അന്വേഷണം നടത്തിയത്. പ്രോസിക്യൂഷൻ 24 സാക്ഷികളെ വിസ്തരിക്കുകയും 35 രേഖകൾ ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ മനോജ് അരൂർ ഹാജരായി. ലെയ്സൺ ഓഫീസർ പി.എം. ഷാനി പ്രോസിക്യൂഷൻ വിങ് ആയി പ്രവർത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.