MPM..CLT..PKD..TCR...കരിപ്പൂർ റെസ നീളം കൂട്ടൽ: ഭൂമി ഏറ്റെടുക്കുന്നതിന്​ നാളെ യോഗം

രാവിലെ 10ന് കലക്ടറേറ്റിലാണ് ഉദ്യോഗസ്ഥ യോഗം മലപ്പുറം: കോഴിക്കോട് വിമാനത്താവളത്തിലെ റൺവേ എൻഡ് സേഫ്റ്റി ഏരിയ (റെസ) നീളം കൂട്ടുന്നതിനുള്ള ഭൂമി ഏറ്റെടുക്കുന്നതിനായി തിങ്കളാഴ്ച മലപ്പുറം കലക്ടറേറ്റിൽ യോഗം ചേരും. രാവിലെ 10ന് മന്ത്രി വി. അബ്ദുറഹ്മാന്‍റെ അധ്യക്ഷതയിലാണ് യോഗം. യോഗത്തിൽ കലക്ടർ വി.ആർ. പ്രേംകുമാർ സംബന്ധിക്കും. മാർച്ച്‌ 23ന് പാർലമെന്‍റിൽ വ്യോമയാന മന്ത്രാലയത്തി​െന്‍റ ധനാഭ്യർഥന ചർച്ചക്കുള്ള മറുപടിയിൽ കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ റൺവേ വികസിപ്പിക്കുന്നതിന് 18.5 ഏക്കർ ഭൂമി ആവശ്യപ്പെട്ടിരുന്നു. വലിയ വിമാന സർവിസുകൾ പുനരാരംഭിക്കണമെങ്കിൽ ഭൂമി ഏറ്റെടുത്ത് പ്രവൃത്തി പൂർത്തിയാക്കണമെന്നാണ് കേന്ദ്ര നിർദേശം. കേന്ദ്ര വ്യോമയാന മന്ത്രാലയം നിയോഗിച്ച ഒമ്പതംഗ സമിതിയുടെ നിർദേശ പ്രകാരമാണ് നടപടി. തുടർന്ന് മാർച്ച് 24ന് കേന്ദ്രമന്ത്രി സിന്ധ്യ മുഖ്യമന്ത്രി പിണറായി വിജയന് ഈ ആവശ്യമുന്നയിച്ച് കത്തയച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രിയാണ് ഭൂമി ഏറ്റെടുക്കൽ നടപടികൾ വേഗത്തിലാക്കുന്നതിന്​ മന്ത്രി വി. അബ്ദുറഹ്മാനെ ചുമതലപ്പെടുത്തിയത്. തുടർന്ന് മന്ത്രിയുടെ നിർദേശപ്രകാരമാണ് കലക്ടർ യോഗം വിളിക്കുന്നത്. യോഗത്തിൽ ഭൂമിയേറ്റെടുക്കൽ നടപടികളും നഷ്ടപരിഹാര പാക്കേജും ഇതിനുള്ള പദ്ധതിയും തയാറാക്കും. ഇപ്പോൾ 90 മീറ്ററാണ് കരിപ്പൂരിൽ റെസയുടെ നീളം. സുരക്ഷ നടപടികളുടെ ഭാഗമായി ഇത് 240 മീറ്ററായി വർധിപ്പിക്കാനാണ് ഭൂമി ഏറ്റെടുക്കുന്നത്. നിലവിലുള്ള 2,860 മീറ്റർ റൺവേ പൂർണമായി ഉപയോഗിക്കുന്നതിന് രണ്ടറ്റത്തും 240 മീറ്റർ റെസ ഒരുക്കണമെന്നാണ് കേന്ദ്ര നിർദേശം. പടിഞ്ഞാറ് ഭാഗത്തെ റൺവേ പത്തിൽ 11 ഏക്കറും കിഴക്കുവശത്തെ റൺവേ 28ൽ ഏഴര ഏക്കറും ഭൂമിയാണ് സംസ്ഥാന സർക്കാർ അതോറിറ്റിക്ക് ഏറ്റെടുത്ത് നൽകേണ്ടത്. 18.5 ഏക്കർ നിരപ്പാക്കിയ ഭൂമി നൽകണമെന്നാണ് കേന്ദ്രം ആവശ്യപ്പെട്ടത്. അടുത്ത വർഷം മാർച്ചിനകം ഈ നടപടികൾ പൂർത്തിയാക്കി ഭൂമി കൈമാറണമെന്നാണ് കേന്ദ്രസർക്കാറിന്‍റെ കത്തിലുള്ളത്. ഈ വിഷയങ്ങളെല്ലാം തിങ്കളാഴ്ച ചേരുന്ന യോഗത്തിൽ ചർച്ച ചെയ്യും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-13 09:12 GMT