കോഴിക്കോട്: ജന്മദേശത്തേക്കാൾ കോഴിക്കോടിനെ സ്നേഹിച്ച് സ്വന്തം നാടാക്കിമാറ്റിയ സലാം പള്ളിത്തോട്ടം വിടചൊല്ലി. അരനൂറ്റാണ്ടിനും മുമ്പാണ് വൈക്കം മുഹമ്മദ് ബഷീറിനെ പോലെ എഴുത്തുകാരനാകാൻ കൊതിച്ച് ‘സ്വദേശാഭിമാനി’ പത്രത്തിന്റെ പ്രസാധകനും സ്വാതന്ത്ര്യസമര സേനാനിയുമായിരുന്ന വക്കം മൗലവിയുടെ അനന്തരവൻ മുഹമ്മദ് നൂഹിന്റെ മകൻ സലാം കൊല്ലത്തുനിന്ന് വണ്ടികയറി കോഴിക്കോട്ടെത്തിയത്. ബീഡിതെറുപ്പായിരുന്നു ആദ്യകാലത്തെ ജോലി.
സുഹൃത്തായിരുന്ന അസീസ് കൊടമ്പാട്ടിലാണ് ബീഡിതെറുപ്പിനിടെ സലാം പറഞ്ഞുകൊടുത്ത കഥകളും നാടകങ്ങളും തിരക്കഥയും എല്ലാം പകർത്തിയെഴുതിയിരുന്നത്. കെ.എ. കൊടുങ്ങല്ലൂരും എ.പി. കുഞ്ഞാമുവും ഹാഫിസ് മുഹമ്മദും ടി.വി. ബാലനും കലാം വെള്ളിമാടുകുന്നും അടങ്ങുന്ന വലിയൊരു സുഹൃദ് വലയമായിരുന്നു ശക്തി.
റേഡിയോയിൽ നാടകങ്ങളും കഥകളും എഴുതാൻ കെ.എ. കൊടുങ്ങല്ലൂർ മുൻകൂറായിതന്നെ പണം നൽകി. കോഴിക്കോട് തന്റെ തട്ടകമാക്കി മാറ്റി, സാഹിത്യ-സാംസ്കാരിക രംഗത്തെ നിറസാന്നിധ്യമായി തിളക്കമുള്ള ജീവിതമാണ് സലാം കോഴിക്കോട്ട് കെട്ടിപ്പടുത്തത്.
ആനുകാലികങ്ങളിൽ കഥകളും റേഡിയോ നാടകങ്ങളും മാത്രമല്ല, മലർവാടി തുടങ്ങിയ മാസികകളിൽ കുട്ടികൾക്കുവേണ്ടി നോവലും കഥകളും അക്കാലത്ത് സലാം എഴുതിയിരുന്നു. കെ.പാനൂരിന്റെ ‘കേരളത്തിലെ ആഫ്രിക്ക’ യിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് സലാം തിരക്കഥ രചിച്ചതോടെയാണ് കാര്യങ്ങൾ കീഴ്മേൽ മറിഞ്ഞത്.
പൂർത്തിയാക്കിയ തിരക്കഥയുമായി കലാം വെള്ളിമാടുകുന്നിനോടൊപ്പം വലിയൊരു നിർമാണ കമ്പനിക്ക് തിരക്കഥ കൈമാറി. ഒന്നോ രണ്ടോ ആഴ്ചകൾക്കുള്ളിൽ മദ്രാസിലെത്തണമെന്ന് കമ്പനി ആവശ്യപ്പെട്ടു. ആഴ്ചകൾ പലതുകഴിഞ്ഞു. വിളിവന്നില്ല. പിന്നീടാണ് അറിയുന്നത് ‘ഉയരും ഞാൻ നാടാകെ’ എന്നപേരിൽ ആ സിനിമയുടെ ചിത്രീകരണം നടക്കുന്നുവെന്ന്. തിരക്കഥാകൃത്തിന്റെ സ്ഥാനത്ത് പ്രമുഖ നാടകകൃത്ത് പി.എം. താജിന്റെ പേര്.
ആ കൊടുംചതിക്കുശേഷം പിന്നീട് സലാം പള്ളിത്തോട്ടം ഉന്മാദിയായ മറ്റൊരു മനുഷ്യനായി മാറുകയായിരുന്നു. സ്വയം തടവറ തീർത്ത് സുഹൃത്തുക്കളുടേയും എഴുത്തിന്റേയും ലോകത്തുനിന്ന് അദ്ദേഹം നിശ്ശബ്ദം പിൻവാങ്ങി. അശോകപുരത്തെ വൃത്തിഹീനമായ ഒറ്റമുറിക്കുള്ളിൽ പൂച്ചകളോട് ചങ്ങാത്തം കൂടിയായിരുന്നു പിന്നീട് ജീവിതം.
അവക്ക് തീറ്റ നൽകിയും പരിചരിച്ചും ജീവിതം തള്ളിനീക്കുമ്പോഴും കോഴിക്കോടിന്റെ സൗഹൃദച്ഛായയിൽനിന്ന് വിട്ടുപോകാൻ ആഗ്രഹിച്ചതേയില്ല. സുഹൃത്തുക്കൾ പലപ്പോഴും നാട്ടിലേക്ക് കൊണ്ടുപോകാനോ കൂടുതൽ നല്ല താമസസ്ഥലത്തേക്ക് മാറ്റാനോ ശ്രമിച്ചിട്ടും വഴങ്ങിയില്ല.
2010ൽ കോവിഡ് മഹാമാരിയുടെ കാലത്ത് രോഗം കീഴടക്കി ആശുപത്രിയിൽ കിടക്കുമ്പോഴും തന്റെ പൂച്ചകൾ പട്ടിണിയാകുമല്ലോ എന്നോർത്തായിരുന്നു അദ്ദേഹം ദുഃഖിച്ചിരുന്നത്. പൂച്ചകളെയോർത്ത് അദ്ദേഹം ആശുപത്രി വാസത്തിൽനിന്ന് തെന്നിമാറിക്കൊണ്ടേയിരുന്നു.
അവസാനം രോഗം മൂർച്ഛിച്ച് ന്യുമോണിയ കീഴടക്കും വരെ തന്റെ ചെറിയ വാശികളും ലാളിത്യമാർന്ന ജീവിതവുമായി അശോകപുരത്ത് തുടർന്നു. ന്യുമോണിയ മൂർച്ഛിച്ചതിനെ തുടർന്ന് കൊല്ലം പള്ളിത്തോട്ടത്തെ വീട്ടിലേക്ക് കഴിഞ്ഞയാഴ്ചയാണ് അദ്ദേഹം പോയത്. തിങ്കളാഴ്ച കൊല്ലത്തെ കൊട്ടിയൂരിൽ പെങ്ങളുടെ മകളുടെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.