പേരാമ്പ്ര: കരുതൽ മേഖലക്കെതിരെ മലയോര മേഖലയിൽ വൻ പ്രതിഷേധം. ചക്കിട്ടപാറ പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തില്‍ പെരുവണ്ണാമൂഴി മുതല്‍ ചക്കിട്ടപാറ വരെ തീർത്ത മനുഷ്യമതിലിൽ നൂറുകണക്കിനാളുകൾ പങ്കെടുത്തു.
കനത്ത മഴപോലും വകവെക്കാതെ സ്ത്രീകളുൾപ്പെടെ പ്രതിഷേധ മതിലിൽ അണിനിരന്നു. സുപ്രീംകോടതി വിധി പ്രകാരം വനാതിര്‍ത്തിക്ക് ഒരു കി.മീറ്റര്‍ കരുതൽ മേഖല വന്നാല്‍ മലബാര്‍ വന്യജീവി സങ്കേതത്തിന്റെ സമീപ പ്രദേശമായ ചക്കിട്ടപാറ പഞ്ചായത്തിലെ ചക്കിട്ടപാറ, ചെമ്പനോട വില്ലേജുകളിലെ ജനവാസ കേന്ദ്രങ്ങള്‍ പൂർണമായും ഇതിനുള്ളിലാവും. പതിറ്റാണ്ടുകളായി കൃഷിചെയ്ത് എല്ലാവിധ രേഖകളോടുംകൂടി കൈവശംവെച്ച് താമസിക്കുന്ന ജനവിഭാഗങ്ങൾ കരുതൽ മേഖലയുടെ പേരില്‍ രണ്ടുതരം പൗരന്മാരാകുമെന്നാണ് ആശങ്ക. കെ. മുരളീധരൻ എം.പി ഉദ്ഘാടനം ചെയ്തു.
ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. സുനിൽ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ.പി. ബാബു, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ചിപ്പി മനോജ്, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ സി.കെ. ശശി, ബിന്ദു വത്സൻ, ബ്ലോക്ക് പഞ്ചായത്തംഗം ഗിരിജ ശശി, എം. കുഞ്ഞമ്മത്, ജയിംസ് മാത്യു, ബേബി കാപ്പുകാട്ടിൽ, വി.വി. കുഞ്ഞിക്കണ്ണൻ, ഹമീദ് ആവള, പി.എം. ജോസഫ്, വർഗീസ് കോലത്ത് മീത്തൽ, അലക്സ് ഒഴുകയിൽ തുടങ്ങിയവർ സംസാരിച്ചു.
സ്വാഗതസംഘം ജനറൽ കൺവീനർ കെ.എ. ജോസുകുട്ടി സ്വാഗതവും ട്രഷറർ ഇ.എം. ശ്രീജിത്ത് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.