കോഴിക്കോട്: രോഗിയോട് ഫോണിൽ അപമര്യാദയായി ആശുപത്രി ജീവനക്കാരി സംസാരിച്ച സംഭവത്തെതുടർന്ന് പ്രതിഷേധ ഫോണുകളുടെ പ്രവാഹം. കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലാണ് സംഭവം. എല്ലിന്‍റെ ഡോക്ടർ ഉണ്ടോ എന്ന ചോദ്യവുമായാണ് ഫോൺവിളി പ്രവാഹം.
എല്ലിന്റെ ഡോക്ടർ എന്നൊക്കെ ഉണ്ടാവുമെന്നന്വേഷിച്ച രോഗിയോട് 'എല്ലിന്റെ ഡോക്ടർ ലീവില്ലാത്ത ദിവസങ്ങളിൽ ഉണ്ടാവും' എന്നായിരുന്നു ജീവനക്കാരിയുടെ മറുപടി. ഇന്നുണ്ടാകുമോ എന്ന് വീണ്ടും ചോദിച്ചപ്പോൾ ആശുപത്രിയുടെ മറ്റൊരു ലാൻഡ് ഫോൺ നമ്പറിലേക്ക് വിളിച്ചുനോക്ക് എന്ന് പറഞ്ഞ് ഫോൺ കട്ട് ചെയ്യുകയായിരുന്നു.
ജീവനക്കാരിയും രോഗിയുമായുള്ള ഫോൺ സംഭാഷണം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് കാഷ്യാലിറ്റിയിലേക്കും ഓഫീസിലേക്കും നിരന്തരം ഫോൺ വന്നുതുടങ്ങിയത്. തുടർച്ചയായ ഫോൺവിളികളാൽ പൊറുതിമുട്ടിയിരിക്കുകയാണ് ആശുപത്രി അധികൃതർ. ഇതേ തുടർന്ന് ഒരു ദിവസം 100 ലധികം ഫോണുകൾ വരുന്നവെന്നാണ് അധികൃതരുടെ പരാതി. വനിത ജീവനക്കാർ ഫോണെടുക്കുമ്പോൾ ചിലർ മോശമായി പെരുമാറുന്നുവെന്നും അധികൃതർ പറയുന്നു.
സംഭവം വിവാദമായതോടെ നഗരസഭ ആശുപത്രി അധികൃതരുടെ അടിയന്തര യോഗം വിളിച്ച് ജീവനക്കാരിയെ പിരിച്ചുവിടാൻ തീരുമാനിച്ചു. ജീവനക്കാരിക്കെതിരെ സമൂഹമാധ്യമങ്ങളിൽ വിമർശനങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.