കോഴിക്കോട്: വിൽപനക്കായി ഏൽപിച്ച കാർ അപകടത്തിൽപെട്ട സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്യാതിരിക്കാൻ അരലക്ഷം രൂപ കൈക്കൂലി വാങ്ങിയ പൊലീസുകാരനെതിരെ വകുപ്പുതല നടപടിയുണ്ടാകും.
മെഡിക്കൽ കോളജ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ കൃജേഷിനെതിരെയാണ് നടപടി ഉറപ്പായത്.
കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം. നഗരത്തിലെ യൂസ്ഡ് കാർ ഷോറൂമിൽ വിൽപനക്കായി ഏൽപിച്ച ആഡംബര കാർ, ഷോറും ഉടമകളിലൊരാൾ സ്വകാര്യ ആവശ്യത്തിന് കൊണ്ടുപോയി അപകടത്തിൽ പെടുകയായിരുന്നു. സ്ഥലത്തെത്തിയ പൊലീസുകാരൻ ആർ.സി ഉടമക്കെതിരെ കേസ് വരുമെന്നറിയിച്ചു.
ഇതോടെ കാറോടിച്ച ഷോറും ഉടമ കേസ് രജിസ്റ്റർ ചെയ്യാതിരിക്കാൻ അരലക്ഷം രൂപ നൽകാമെന്നേറ്റ് കൈക്കൂലി തുക പൊലീസുകാരെൻറ ഭാര്യയുടെ ബാങ്ക് അക്കൗണ്ടിലേക്ക് അയക്കുകയായിരുന്നു. എന്നാൽ, ഇതിനിടെ പൊലീസുകാരൻ കൈക്കൂലി വാങ്ങിയ വിവരം സിറ്റി പൊലീസ് മേധാവി എ.വി. ജോർജറിയുകയും പ്രാഥമികാന്വേഷണം നടത്താൻ രഹസ്യാന്വേഷണ വിഭാഗത്തെ ചുമതലപ്പെടുത്തുകയും ചെയ്തു. സംഭവത്തിൽ കഴമ്പുണ്ടെന്ന് ബോധ്യമായതോടെ പിന്നീട് വിഷയം അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ മെഡിക്കൽ കോളജ് അസി. കമീഷണർ കെ. സുദർശനെ ചുമതലപ്പെടുത്തി.
പൊലീസുകാരനിൽ നിന്നടക്കം വിവരങ്ങൾ തിരക്കിയശേഷം തയാറാക്കിയ റിപ്പോർട്ട് സുദർശൻ തിങ്കളാഴ്ച എ.വി. ജോർജിന് കൈമാറും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.