നന്മണ്ട ഹജൂർ കച്ചേരിയുടെ ശേഷിക്കുന്ന കെട്ടിടം

ഭീതിദ ഓർമയിൽ ഹജൂർ ക​ച്ചേരി സമുച്ചയം

നന്മണ്ട: ബ്രിട്ടീഷ് ഇന്ത്യയുടെ ചരിത്രശേഷിപ്പാണ് ഹജൂർ കച്ചേരി സമുച്ചയം. ബ്രിട്ടീഷ് ഭരണകാലത്ത് കോടതിയും വിചാരണയും ശിക്ഷയും കുതിരക്കുളമ്പടി ശബ്ദവും. പഴമക്കാർക്ക് പറയാനുള്ളത് നന്മണ്ട 13ലെ ഹജൂർ കച്ചേരിയുമായി ബന്ധപ്പെട്ട പേടിപ്പെടുത്തുന്ന ചരിത്രമാണ്. സിവിലും ക്രിമിനലുമായ കേസുകൾ വിചാരണ ചെയ്യുന്ന സ്ഥലമായിരുന്നു ഇവിടെ.

പഴയ കെട്ടിടത്തിന്റെ മുൻവാതിൽ കടന്നാൽ വരാന്തയും തെക്കുഭാഗത്ത് ശിക്ഷാമുറിയുമാണ് ഉണ്ടായിരുന്നത്. കെട്ടിടം ജീർണിച്ചതിനാൽ ആ ഭാഗം പിന്നീട് പൊളിച്ചുമാറ്റി. നാട്ടിലെ വക്കീലായി ബ്രിട്ടീഷുകാർ ചുമതലപ്പെടുത്തിയത് മാണിക്കോത്ത് നാരായണൻ കിടാവിനെയായിരുന്നു. കെട്ടിടത്തിന്റെ തെക്കുപടിഞ്ഞാറ് ഭാഗത്തായിരുന്നു കുതിരപ്പന്തി. ബാലുശ്ശേരി മുക്കിലെ ബംഗ്ലാവിൽനിന്ന് സായിപ്പ് എഴുന്നള്ളിയാൽ നന്മണ്ടയിലായിരുന്നു വിശ്രമകേന്ദ്രം. നന്മണ്ടയിലെ ദൈനംദിന കാര്യങ്ങൾ നോക്കുന്നതിന് പൊലീസ് ഉദ്യോഗസ്ഥനായ വേട്ടരക്കണ്ടി ഉണ്ണിക്കിടാവിനെയായിരുന്നു ചുമതലപ്പെടുത്തിയിരുന്നത്. നാട്ടുകാർക്ക് കച്ചേരി എന്ന് കേൾക്കുമ്പോൾ തന്നെ കാലിടറുമായിരുന്നു. ബംഗ്ലാവിലെ വാച്ച്മാൻ (മസാൽചി) തൊടുവയിൽ അബ്ദുവായിരുന്നു. സായിപ്പെത്തിയാൽ കീഴരിയൂർ, ഉള്ളിയേരി, കോഴിക്കോട് പ്രദേശങ്ങളിൽ സ്വാതന്ത്ര്യസമരങ്ങളിൽ പങ്കെടുത്തവരായി നന്മണ്ടയിൽ നിന്നാരെങ്കിലുമുണ്ടോ എന്ന് ആരായുമായിരുന്നു അന്വേഷണം. പനോളി കണ്ടി അമ്മത് കോയയുടെ നേതൃത്വത്തിലായിരുന്നു സമരങ്ങൾ നടന്നിരുന്നത്.

സമരത്തിന്റെ ഭാഗമായി ഏറെ കർഷകപ്രമാണിമാരുള്ള നന്മണ്ടയിൽ നെൽകൃഷിക്ക് കരം കൊടുക്കാൻ ഉടമകൾ തയാറായില്ല. കൊടുക്കാത്ത കർഷകപ്രമാണിമാരുടെ വയലിൽ ഉദ്യോഗസ്ഥർ ഇല കെട്ടിയ വടിനാട്ടി മുന്നറിയിപ്പ് കൊടുക്കുമായിരുന്നു. കരം അടച്ചാൽ വടിയിൽ കെട്ടിയ ഇല ഉദ്യോഗസ്ഥർ തന്നെ വന്ന് നീക്കം ചെയ്യും. മുന്നറിയിപ്പ് അവഗണിച്ച് നെല്ല് കൊയ്തവരെ കച്ചേരിയിൽ വിളിച്ചുവരുത്തും. രാവിലെ തൊട്ട് വൈകീട്ടുവരെയുള്ള ശിക്ഷ ഇവർക്ക് ലഭിക്കുമായിരുന്നു. അമ്മത് കോയയെ കൂടാതെ അയ്യപ്പൻ കണ്ടിരാരിച്ചൻ, മരുതാട്ട് കണാരൻ, പള്ളിക്കയറ്റ്യേരചന്തു, വേട്ടക്കരക്കണ്ടി അപ്പുക്കിടാവ്, ആച്ചലത്ത് പെരയൻ, ചോമച്ചംകണ്ടി ഗോപാലൻ നായർ, വി.എം. കിടാവ് എന്നിവരായിരുന്നു സമരമുഖത്തെ പോരാളികളെന്ന് പഴമക്കാർ പറയുന്നു.

ഇന്ത്യ സ്വതന്ത്രമായശേഷവും ചരിത്രാന്വേഷികൾക്ക് പ്രതീക്ഷ പകരുന്ന സൗധമായി മാറിയിരുന്ന കെട്ടിടം ഭാഗികമായി പൊളിച്ചുമാറ്റിയെങ്കിലും ശേഷിക്കുന്ന ഭാഗം സ്വാതന്ത്ര്യ സമരത്തിന്റെ ജ്വലിക്കുന്ന ഓർമകളാണ്.

വില്ലേജിലെ റെക്കോഡുകൾ സൂക്ഷിക്കുന്ന കെട്ടിടമായി ഉപയോഗപ്പെടുത്തുകയാണിപ്പോൾ. നന്മണ്ട 13ലെത്തുന്ന ആതിഥേയർ ഈ ചരിത്രശേഷിപ്പ് കണ്ട് നിർവൃതി അടയുന്നതിലൂടെയാണ് നന്മണ്ടയുടെ ദേശപ്പെരുമ മറുനാട്ടിലും അറിയപ്പെടുന്നത്.

Tags:    
News Summary - Hajoor Concert Complex in Horaida Orma

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.