കോഴിക്കോട്: നൂറുകണക്കിനാളുകള്‍ വെവ്വേറെ ചെയ്ത കാര്യങ്ങള്‍ തോട്ടത്തില്‍ റഷീദ് ഒറ്റക്കു ചെയ്തു തീർത്തുവെന്ന് ഡോ. എം.കെ. മുനീര്‍ എം.എൽ.എ. 'കോഴിക്കോട് തോട്ടത്തില്‍ റഷീദ്ക്കയെ ഓര്‍ക്കുന്നു' എന്ന പേരില്‍ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മന്ത്രി അഹമ്മദ് ദേവർകോവിൽ, എം.എൽ.എമാരായ തോട്ടത്തിൽ രവീന്ദ്രൻ, കാനത്തില്‍ ജമീല, മനുഷ്യാവകാശ കമീഷന്‍ അംഗം കെ. ബൈജുനാഥ്, എ. പ്രദീപ് കുമാർ, കെ.എം. ഷാജി, എം.എ. ജമാൽ, സിസ്റ്റര്‍ നിദീഷ തുടങ്ങിയവര്‍ ഓർമകള്‍ പങ്കുവെച്ചു.
മലബാര്‍ ഡയമണ്ട്‌സ് ആൻഡ് ഗോള്‍ഡ് എം.ഡി എം.പി. അഹമ്മദ്, കമാല്‍ വരദൂര്‍, സി.പി. കുഞ്ഞിമുഹമ്മദ്, പി.കെ ഗ്രൂപ് എം.ഡി പി.കെ. അഹമ്മദ്, അഡ്വ. എം.കെ. ദിനേശൻ, ഡോ. പി.വി. അൻവർ, ടി.പി. ജയചന്ദ്രൻ, ജമാലുദ്ദീൻ ഫാറൂഖി, റഈസ് ഹിദായ തുടങ്ങിയവര്‍ പങ്കെടുത്തു. മന്ത്രി പി.എ. മുഹമ്മദ് റിയാസിന്‍റെ സന്ദേശം വായിച്ചു.
തങ്ങളുടെ ജീവിതം മാറ്റിമറിച്ച ദൈവാംശമുള്ള മനുഷ്യനായിരുന്നു റഷീദ്ക്കയെന്ന് പുല്‍പ്പള്ളി സ്വദേശി സുമി ജോണ്‍ പറഞ്ഞു. മസ്‌കുലര്‍ ഡിസ്‌ട്രോഫി ബാധിച്ച തനിക്കും സഹോദരിക്കും പുതിയ ജീവിതം സമ്മാനിച്ചത് അദ്ദേഹമാണ്. ഓരോരുത്തര്‍ക്കും വ്യത്യസ്തമായ അനുഭവമാണ് തോട്ടത്തില്‍ റഷീദ്ക്കയെ കുറിച്ച് പറയാനുണ്ടാവുകയെന്ന് അപകടത്തില്‍ പരിക്കേറ്റ് ചലനശേഷി കുറഞ്ഞ റഈസ് ഹിദായ പറഞ്ഞു.
ചെയ്ത് തീര്‍ത്ത കാര്യങ്ങള്‍ അദ്ദേഹം എവിടെയും പറഞ്ഞു നടക്കാറുണ്ടായിരുന്നില്ല. നിര്‍ത്താതെ ഓടിക്കൊണ്ടിരിക്കുകയായിരുന്നു ആ മനുഷ്യൻ -റഈസ് പറഞ്ഞു. റഫീഖ് തിരുവള്ളൂർ രചിച്ച 'തോട്ടത്തില്‍ റഷീദ് ദ സെര്‍വന്‍റ് ഓഫ് ഗോഡ്' പുസ്തകം ചടങ്ങിൽ പ്രകാശനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.