കോഴിക്കോട്: സർക്കാറിൽനിന്ന് ഫണ്ട് കിട്ടാൻ വൈകുന്നതുകാരണം കാരുണ്യ ആരോഗ്യസുരക്ഷ പദ്ധതി ഗുണഭോക്താക്കൾക്ക് സ്വകാര്യ ആശുപത്രികളിൽ ചികിത്സാസൗകര്യം ലഭിക്കുന്നില്ലെന്ന് പരാതി. കാർഡുള്ളവർക്ക് സൗജന്യചികിത്സ നൽകിയാൽ സ്വകാര്യ ആശുപത്രികൾക്ക് പണം നൽകേണ്ടത് സംസ്ഥാന സർക്കാറാണ്. മാസങ്ങളോളം കാത്തിരുന്നാലും ഫണ്ട് കിട്ടാതിരിക്കുന്നത് സ്വകാര്യ ആശുപത്രികൾക്ക് പ്രതിസന്ധിയാവുന്നതിനാലാണ് പാവപ്പെട്ടവർക്ക് ചികിത്സ നിഷേധിക്കപ്പെടാൻ കാരണം. മെഡി. കോളജ് ഉൾപ്പെടെ സർക്കാർ ആശുപത്രികളിൽ കോവിഡ് കാരണം ശസ്ത്രക്രിയ ഉൾപ്പെടെ ൈവകിയാണ് നടക്കുന്നത്. അതുകൊണ്ടുതന്നെ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട സാഹചര്യമാണ് രോഗികൾക്ക്. കാർഡ് സ്വീകരിക്കാത്തതിനാൽ കടുത്ത പ്രയാസത്തിലാണ് രോഗികൾ.
കേന്ദ്ര– സംസ്ഥാന സർക്കാറുകൾ സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്. 2020 ജൂലൈ ഒന്ന് മുതല്‍ കേരളസര്‍ക്കാര്‍ പുതുതായി രൂപവത്കരിച്ച സംസ്ഥാന ആരോഗ്യ ഏജന്‍സി (എസ്.എച്ച്.എ) വഴി നേരിട്ട് നടപ്പാക്കുകയാണ്. സംയുക്ത പദ്ധതിയാണെങ്കിലും ഫണ്ട് ലഭ്യമാക്കേണ്ട ചുമതല സംസ്ഥാന സർക്കാറിനാണ്. സര്‍ക്കാര്‍ സ്വകാര്യ മേഖലകളിലെ ചികിത്സക്കായി ഓരോ വര്‍ഷവും അര്‍ഹതപ്പെട്ട കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ വരെ ലഭിക്കുന്നതാണ് പദ്ധതി. സംസ്ഥാനത്ത് 64 ലക്ഷം ഗുണഭോക്താക്കൾ പദ്ധതിക്ക് കീഴിലുണ്ട് എന്നാണ് കണക്ക്. സ്വകാര്യ ആശുപത്രികളിലും ചികിത്സ തേടാമെന്നതാണ് ഇതിെൻറ പ്രധാന ആകർഷണീയത. പദ്ധതിപ്രകാരം ചികിത്സ നൽകിയാലും സർക്കാറിൽനിന്ന് പണം കിട്ടാൻ അഞ്ചുമാസം വരെ കാത്തിരിക്കേണ്ട സാഹചര്യമാണെന്ന് സ്വകാര്യ ആശുപത്രിക്കാർ പറയുന്നു. ഇതുകാരണമാണ് ആരോഗ്യ ഇൻഷുറൻസ് കാർഡുള്ളവർക്ക് ചികിത്സ നൽകാൻ കഴിയാത്തത്.
അതേസമയം, പദ്ധതിയുമായി ബന്ധപ്പെട്ട പോർട്ടലിലെ സാങ്കേതിക തകരാറാണ് സ്വകാര്യ ആശുപത്രികൾക്ക് പണം ലഭിക്കുന്നതിന് തടസ്സമാവുന്നത് എന്നാണ് 'കാരുണ്യ ആരോഗ്യസുരക്ഷ പദ്ധതിയുമായി' ബന്ധപ്പെട്ടവർ പറയുന്നത്. പ്രശ്നത്തിന് ഉടൻ പരിഹാരമാവുമെന്നും അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.