കൊപ്ര വ്യാപാര സ്ഥാപനത്തിൽ എട്ടുകോടിയുടെ അനധികൃത വിൽപന; അരക്കോടി പിഴ ഈടാക്കി

കോഴിക്കോട്: തലക്കുളത്തൂരിലെ കൊപ്ര വ്യാപാര സ്ഥാപനത്തിൽ സംസ്ഥാന ജി.എസ്.ടി ഇൻറലിജൻസ് വിഭാഗം നടത്തിയ പരിശോധനയിൽ വൻ നികുതി െവട്ടിപ്പ് കണ്ടെത്തി.

അതുൽ ട്രേഡേഴ്‌സിലാണ് നികുതി െവട്ടിച്ചുള്ള എട്ടുകോടിയോളം രൂപയുടെ കൊപ്ര വിൽപന കണ്ടെത്തിയത്. നികുതി ഉൾപ്പെടെ ഇവരിൽ നിന്നും അരക്കോടിയോളം രൂപ പിഴ ഈടാക്കി.

സ്ഥാപനം വാങ്ങുന്ന കൊപ്ര ഇവരുടെ തന്നെ ഉടമസ്ഥതയിൽ തമിഴ്നാട്ടിലുള്ള സ്ഥാപനത്തിൽനിന്നും കേരളത്തിലേക്ക് വിൽപന നടത്തിയതായി കാണിക്കുകയും ആ വാങ്ങലിൻമേലുള്ള ജി.എസ്.ടി ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് തലക്കുളത്തൂരിലെ സ്ഥാപനം വ്യാജമായെടുത്ത് നികുതി വെട്ടിപ്പ് നടത്തുകയുമായിരുന്നു.

ഈ വ്യാജ ഇൻപുട്ട് ടാക്‌സ് ക്രെഡിറ്റ് ഉപയോഗിച്ച് ഇവിടെ അടക്കേണ്ട നികുതി ബാധ്യത കുറച്ച് കാണിക്കുകയും ഈ കൊപ്ര പിന്നീട് കേരളത്തിൽ തന്നെയുള്ള വിവിധ ഓയിൽ മില്ലുകൾക്ക് വിൽപന നടത്തുകയുമായിരുന്നു ചെയ്തത്.

ഇവരുടെ തമിഴ്നാട്ടിലെ സ്ഥാപനം നികുതി റിട്ടേൺ സമർപ്പിക്കുകയോ നികുതി അടക്കുകയോ ചെയ്തിരുന്നില്ല. വിൽപന നടത്തിയ വ്യാപാരി നികുതി അടക്കുകയോ റിട്ടേൺ ഫയൽ ചെയ്യുകയോ ചെയ്തില്ലെങ്കിൽ അവരിൽ സാധനമോ സേവനമോ സ്വീകരിച്ച വ്യാപാരിക്ക് ആ വാങ്ങലിന്മേൽ ഇൻപുട്ട് ടാക്‌സ് ക്രെഡിറ്റ് എടുക്കാൻ കഴിയില്ല.

അതേസമയം, ഇവിടെ നിന്നും കേരളത്തിന് പുറത്തേക്കുവിറ്റ ചരക്ക് മുഴുവൻ കേരളത്തിലെ ചെറുകിട വ്യാപാരികളിൽ നിന്നും കർഷകരിൽ നിന്നും നികുതി നൽകാതെ സംഭരിച്ചവയായിരുന്നുവെന്നും കണ്ടെത്തി.

തുടർന്നാണ് നികുതിയും പിഴയുമുൾപ്പെടെ അരക്കോടിയോളം രൂപ ജി.എസ്.ടി വകുപ്പ് ഇൗടാക്കിയത്. രഹസ്യ വിവരത്തിെൻറ അടിസ്ഥാനത്തിൽ വെള്ളിയാഴ്ച രാവിലെ മുതലായിരുന്നു പരിശോധന. കൂടുതൽ പരിശോധനക്കായി രേഖകൾ പിടിച്ചെടുത്തിട്ടുമുണ്ട്. ഇവ പരിശോധിച്ചശേഷം ആവശ്യമായ മറ്റുനടപടികൾ സ്വീകരിക്കും.

പരിശോധനയിൽ സംസ്ഥാന ജി.എസ്.ടി ജോ. കമീഷണർ ഫിറോസ് കാട്ടിൽ, ഡെപ്യൂട്ടി കമീഷണർ ഇൻറലിജൻസ് എം. ദിനേശ്കുമാർ, ഡെപ്യൂട്ടി കമീഷണർ ഐ.ബി വിജയകുമാർ, അസി. കമീഷണർ ബി. ദിനേശ്കുമാർ, അസി. ടാക്‌സ് ഓഫിസർമാരായ ജീജകുമാരി, ശശിധരൻ ഇല്ലത്ത്, പരമേശ്വരൻ നമ്പൂതിരി, രാജേഷ് തോമസ്, ഇ. ബിജു, ഡ്രൈവർ രാകേഷ്, പ്രതാപൻ എന്നിവർ പെങ്കടുത്തു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.