കോഴിക്കോട്: ലോകത്തിൽ ഏറ്റവും ഭാരമേറിയ സൈക്കിളുമായി ഗിന്നസ് റെക്കോഡ് ഉടമ ദിലീഫ് ദുബൈയിലേക്ക്. യു.എ.ഇയിൽ നടക്കുന്ന ഇന്തോ-അറബ് ആർട്ട് ഫെസ്റ്റിന്റെ ഭാഗമായാണ് കോഴിക്കോട്ടുകാരനായ എം. ദിലീഫ് 1500 കിലോഗ്രാം ഭാരമേറിയ ഓടിക്കാവുന്ന സൈക്കിളുമായി വീണ്ടും രംഗത്തെത്തിയത്. ഇന്തോ-അറബ് സാംസ്കാരിക വാണിജ്യ ബന്ധങ്ങളെ മ്യൂറൽ പെയിന്റിങ്ങിൽ ആലേഖനം ചെയ്ത് കലാകാരന്മാർ നിർമിച്ച ഗിന്നസ് ബുക്ക് ഓഫ് റെക്കോഡ്സിൽ ഇടംപിടിക്കാനുള്ള സൈക്കിൾ കാർഗോ വഴിയാണ് ദുബൈയിലെത്തിക്കുന്നത്. ദുബൈ തെരുവിൽ സൈക്കിൾ ഓടിക്കാനാണ് പരിപാടി.
കോഴിക്കോട്ട് മുതലക്കുളത്ത് സൈക്കിളിന്റെ പ്രദർശനവും ഫ്ലാഗ് ഓഫും മേയർ ഡോ. ബീന ഫിലിപ് നിർവഹിച്ചു. ഒരുമാസത്തെ പരിശ്രമത്തിനൊടുവിലാണ് സൈക്കിൾ നിർമാണം പൂർത്തീകരിച്ചതെന്ന് ദിലീഫ് പറഞ്ഞു. കോൺക്രീറ്റിൽ നിർമിച്ച 600 കിലോഗ്രാം ഭാരമുള്ള ടയറുകളാണ് സൈക്കിളിലുള്ളത്. ടയറിന് ഗ്രിപ് നൽകുന്നത് റബർ സോളാണ്. ഇരുമ്പും മരവും ഉപയോഗിച്ചാണ് മറ്റു ഭാഗങ്ങൾ നിർമിച്ചത്. ഈ മാസം 25ന് സൈക്കിൾ ദുബൈയിലെ ഇന്തോ-അറബ് ആർട്ട് ഫെസ്റ്റിൽ പ്രദർശിപ്പിക്കും.
ലോക സൈക്കിൾ ദിനമായ ജൂൺ മൂന്നിന് സമാപിക്കുന്ന രീതിയിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഇന്ത്യൻ കലാകാരൻമാരുടെ കലാ സൃഷ്ടികൾക്ക് അന്താരാഷ്ട്ര വിപണി കണ്ടെത്തുകയാണ് ലക്ഷ്യം. ദുബൈ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ദിലീഫ് ആർട്ട് ഗാലറി നേതൃത്വം നൽകുന്ന പരിപാടിക്ക് പ്രമുഖ ക്യുറേറ്റർ ഗിന്നസ് ദിലീഫും 50 ഇന്ത്യൻ കലാകാരൻമാരും കോഴിക്കോട് നിന്നും സൈക്കിളിനെ അനുഗമിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.