അയനിക്കാട് ദേശീയപാതയിൽ നിയന്ത്രണംവിട്ട ജീപ്പ് റോഡിലേക്കു മറിഞ്ഞ നിലയിൽ
പയ്യോളി: ദേശീയപാതയിൽ അയനിക്കാട് പോസ്റ്റ് ഓഫിസിനു സമീപം ബൊലേറോ ജീപ്പ് മറിഞ്ഞ് അഞ്ചു പേർക്ക് പരിക്കേറ്റു. ഞായറാഴ്ച ഉച്ചക്ക് 12.45ഓടെയാണ് അപകടം. തളിപ്പറമ്പിൽനിന്ന് കോഴിക്കോട്ടേക്കു പോവുകയായിരുന്ന ജീപ്പ് അതേ ദിശയിൽ സഞ്ചരിക്കുകയായിരുന്ന സ്കൂട്ടർ യാത്രികനെ രക്ഷിക്കാനുള്ള ശ്രമത്തിൽ റോഡിൽ നിയന്ത്രണംവിട്ട് മറിയുകയായിരുന്നു. സ്കൂട്ടർ വലതുഭാഗത്തേക്കു തിരിക്കാൻ ശ്രമിച്ചപ്പോഴാണ് അപകടം സംഭവിച്ചത്.
തളിപ്പറമ്പ് സ്വദേശിയായ അബ്ദുൽ സലാമിനും ബന്ധുക്കളായ മൂന്നു സ്ത്രീകൾക്കും പേരാമ്പ്ര സ്വദേശിയായ സ്കൂട്ടർ യാത്രക്കാരനും അപകടത്തിൽ പരിക്കേറ്റു. നിയന്ത്രണംവിട്ട ജീപ്പ് സ്കൂട്ടറിൽ തട്ടിയാണ് മറിഞ്ഞത്. വാതിലിന്റെ ഭാഗം മറിഞ്ഞ അവസ്ഥയിൽ രക്ഷപ്പെടാൻ കഴിയാത്ത യാത്രക്കാരെ നാട്ടുകാർ ഓടിയെത്തിയാണ് തകർന്നുകിടന്ന മുൻഭാഗത്തെ ഗ്ലാസ് ഫ്രെയിമിലൂടെ വലിച്ച് പുറത്തേക്കിട്ടത്.
ഡ്രൈവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ആശുപത്രി ആവശ്യത്തിനായി കോഴിക്കോട്ടേക്കു പുറപ്പെട്ടതായിരുന്നു ജീപ്പ് യാത്രക്കാർ. പരിക്കേറ്റവർ വടകര ജില്ല ആശുപത്രിയിൽ ചികിത്സ തേടി. പയ്യോളി പൊലീസ് സ്ഥലത്തെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.