കോഴിക്കോട്: മൂന്നര കിലോയോളം കഞ്ചാവുമായി പിടിയിലായ യുവാവ് വൈദ്യപരിശോധനക്കിടെ രക്ഷപ്പെട്ടെങ്കിലും ഉടൻ പിടിയിലായി. വടകര വില്യാപ്പള്ളി സ്വദേശി കൈതക്കെട്ടില്‍ മീത്തല്‍ സുഹൈല്‍ (24) ആണ് പൊലീസിനെ ആക്രമിച്ച് രക്ഷപ്പെട്ടത്. തുടർന്ന് ഇയാളെ പിന്തുടര്ന്ന് പിടികൂടുകയായിരുന്നു.
വെള്ളിയാഴ്ച രാത്രിയോടെയാണ് സംഭവം. പന്നിയങ്കര പെട്രോള്‍ പമ്പിനു സമീപത്ത് വാഹന പരിശോധന നടത്തുന്നതിനിടെയാണ് ബൈക്കിലെത്തിയ സുഹൈലിനെ പന്നിയങ്കര പൊലീസ് 3.400 കിലോഗ്രാം കഞ്ചാവ് സഹിതം പിടികൂടിയത്. തുടർന്ന് സ്റ്റേഷനിലെത്തിച്ച് വൈദ്യപരിശോധനക്കായി ഫറോക്ക് താലൂക്ക് ആശുപത്രിയില്‍ കൊണ്ടുപോയപ്പോഴാണ് രക്ഷപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന എ.എസ്.ഐ ഷാജുവിനെ ആക്രമിച്ചായിരുന്നു സുഹൈല്‍ രക്ഷപ്പെട്ടത്. ഉടന്‍ തന്നെ ഇൻസ്പെക്ടര്‍ അനില്‍ കുമാര്‍, സി.പി.ഒ സന്തോഷ്, ഡ്രൈവര്‍ രഞ്ജിത്ത് എന്നിവര്‍ പ്രതിയെ പിന്തുടര്ന്ന് പിടികൂടി. തന്നെ ആക്രമിച്ചെന്ന എ.എസ്.ഐയുടെ പരാതിയില്‍ ഫറോക്ക് പൊലീസും കേസെടുത്തിട്ടുണ്ട്. മൊത്ത വിതരണത്തിന് കഞ്ചാവ് എവിടെനിന്നാണ് എത്തിച്ചത് എന്ന് വ്യക്തമായിട്ടില്ല. കോടതിയില്‍ ഹാജരാക്കി പ്രതിയെ റിമാന്‍ഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.