സമാന്തര ടെലിഫോൺ എക്സ്ചേഞ്ച്: 17 കൊല്ലത്തിന് ശേഷം പ്രതികളെ വിട്ടയച്ചു

കോഴിക്കോട്: നഗരമധ്യത്തിൽ സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് നടത്തിയെന്ന കേസിൽ പ്രതികളെ കോടതി വിട്ടയച്ചു. 2005ൽ കസബ പൊലീസെടുത്ത് പിന്നീട് ക്രൈംബ്രാഞ്ച് ഏറ്റെടുത്ത കേസിൽ 2014ലാണ് വിചാരണ തുടങ്ങിയത്. അരീക്കോട് സ്വദേശി റഫീക്ക് (45), കണ്ണൂർ സ്വദേശി സുബൈർ (46) എന്നിവരെയാണ് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ഫാത്തിമ ബീവി വിട്ടയച്ചത്. രണ്ടാം പ്രതി കണ്ണൂർ സ്വദേശി ഷഫീക്ക് ഒളിവിലാണ്. പ്രതികൾക്കായി അഡ്വ. ടി.കെ. ഷിബു ഹാജരായി. കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് സമീപം ഫ്ലൗറ കോംപ്ലക്സിലും തൊട്ടടുത്ത വീട്ടിലും കേന്ദ്രീകരിച്ച് സമാന്തര ടെലിഫോൺ നടത്തിയെന്നാണ് കേസ്. പ്രതികളുടെ അറസ്റ്റും മറ്റും വൈകിയതിനാലാണ് കേസ് നീണ്ടുപോയത്. രണ്ടാം പ്രതിയെ കണ്ടെത്താനാവാത്തതിനാൽ അയാൾക്കെതിരായ കേസ് മറ്റൊരു കേസാക്കി പരിഗണിച്ച് കുറ്റപത്രം തയാറാക്കിയാണ് വിചാരണ തുടങ്ങിയത്. ശിക്ഷാനിയമം 420 (വഞ്ചന), 379 (മോഷണം), 120 ബി (ക്രിമിനൽ ഗൂഢാലോചന), ഇന്ത്യൻ ടെലിഗ്രാഫ് നിയമം, ഇന്ത്യൻ വയർലസ് ടെലിഗ്രാഫ് നിയമം തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയത്. രഹസ്യവിവരം കിട്ടിയതിന്‍റെ അടിസ്ഥാനത്തിൽ അടച്ചിട്ട മുറി തുറന്നപ്പോൾ സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് കണ്ടെത്തിയെന്നാണ് കേസ്. വിദേശത്തുനിന്നുള്ള ഫോൺ കോളുകൾ ലോക്കൽ കോളാക്കി വരുമാനമുണ്ടാക്കുക വഴി 94 ലക്ഷത്തോളം രൂപ സർക്കാറിന് നഷ്ടമുണ്ടാക്കിയെന്നാണ് പ്രോസിക്യൂഷൻ വാദം. എന്നാൽ പ്രതികളാണ് സമാന്തര എക്സ്ചേഞ്ച് കെട്ടിടത്തിൽ നടത്തിയെന്നത് തെളിയിക്കാനായില്ലെന്ന് കണ്ടെത്തിയാണ് കോടതിനടപടി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.