ജില്ലയിൽ എൽ.ഡി.എഫ് മലയോര ഹർത്താൽ 13 ന്

കോഴിക്കോട്: സംരക്ഷിത വനത്തിന്‍റെ പരിസ്ഥിതിലോല മേഖലയുമായി ബന്ധപ്പെട്ട് പ്രതിഷേധത്തിനൊരുങ്ങി ഇടതുമുന്നണി. ഈ മാസം 13ന് ജില്ലയിലെ മലയോരമേഖലകളിൽ ഹർത്താൽ ആചരിക്കാൻ തീരുമാനിച്ചതായി സി.പി.എം ജില്ല സെക്രട്ടറി പി. മോഹനൻ അറിയിച്ചു. രാവിലെ ആറു മുതൽ വൈകീട്ട് ആറ് വരെയുള്ള ഹർത്താലിൽ നിന്ന് പാൽ, പത്രം, ആശുപത്രി, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവ ഒഴിവാക്കി. എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണയുണ്ടാകണമെന്ന് പാർട്ടി ജില്ല കമ്മിറ്റി പ്രസ്താവനയിലൂടെ അഭ്യർഥിച്ചു. തീരുമാനം പുനഃപരിശോധിക്കുക, ജനങ്ങളുടെ ആശങ്ക അകറ്റുന്ന ദൂരപരിധി നിശ്ചയിക്കാനുള്ള അവകാശം സംസ്ഥാനങ്ങൾക്ക് വിട്ടു നൽകുക, ജനവാസമേഖലയേയും കൃഷി ഭൂമിയേയും പൂർണമായി സംരക്ഷിക്കുന്നതിനാവശ്യമായ നിയമനിർമാണം കേന്ദ്രസർക്കാർ നടത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് എൽ.ഡി.എഫ് ഹർത്താൽ. നിയമം നടപ്പാക്കിയാൽ ജില്ലയിലെ മലയോര പഞ്ചായത്തുകളായ വാണിമൽ, നരിപ്പറ്റ, കാവിലുംപാറ, ചെങ്ങരോത്ത്, മരുതോങ്കര, ചക്കിട്ടപ്പാറ, കൂരാച്ചുണ്ട്, പേരാമ്പ്ര, പനങ്ങാട്, കട്ടിപ്പാറ, പുതുപ്പാടി, കോടഞ്ചേരി, തിരുവമ്പാടി, കൂടരഞ്ഞി എന്നിവയെ പൂർണമായും താമരശ്ശേരി, കാരശ്ശേരി,കൊടിയത്തൂർ എന്നിവയെ ഭാഗികമായും ബാധിക്കുമെന്ന് സി.പി.എം ജില്ല കമ്മിറ്റി അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.