വ്യാപാരിയുടെ മരണം കെ.എസ്.ഇ.ബിയുടെ വീഴ്ചയെന്ന്; സമഗ്രാന്വേഷണം വേണം -എം.എൽ.എ

വടകര: ഓർക്കാട്ടേരി ടൗണിൽ വ്യാപാരി ഷോക്കേറ്റു മരിച്ച സംഭവം അധികൃതരുടെ വീഴ്ചയെന്ന് ആക്ഷേപം. കുരിക്കളവിട അഷ്റഫാണ് (61) ഷോക്കേറ്റ് മരിച്ചത്. ശനിയാഴ്ച രാവിലെ 6.45ഓടെ ഓർക്കാട്ടേരിയിലെ സ്വന്തം കച്ചവടസ്ഥാപനത്തോട് ചേർന്നുള്ള കെട്ടിടത്തിന്റെ മുകളിൽനിന്നായിരുന്നു അപകടം സംഭവിച്ചത്. കെട്ടിടത്തിന്റെ താഴെ നിലയിൽ കച്ചവടക്കാരനായിരുന്നു അഷ്റഫ്. അടുത്ത കാലത്തായി പുതുക്കിപ്പണിത കെട്ടിടത്തോടു ചേർന്നാണ് അമിത വോൾട്ടേജുള്ള വൈദ്യുതി ലൈൻ കടന്നുപോകുന്നത്. എന്നാൽ, ഇതു മാറ്റിസ്ഥാപിക്കാത്തതാണ് അപകടത്തിനിടയാക്കിയതെന്നാണ് ആക്ഷേപം. സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തണമെന്ന് കെ.കെ. രമ എം.എൽ.എ ആവശ്യപ്പെട്ടു. കെട്ടിടത്തിനു മുകളിൽ ഒരു മീറ്റർ പോലും ഉയരത്തിലല്ല 11 കെ.വി ലൈൻ ഉള്ളത്. ലൈനിനു മുകളിൽ കെട്ടിടത്തിന് ഷീറ്റിട്ട മേൽക്കൂരയും പണിതിട്ടുണ്ട്. കെട്ടിടത്തോട് ചേർന്ന് ലൈൻ വന്നത് കെ.എസ്.ഇ.ബിയുടെ അനാസ്ഥയാണെങ്കിൽ അതും അന്വേഷണവിധേയമാക്കണം. ഇതിൽ കുറ്റക്കാർക്കെതിരെ കർശന നടപടിയുണ്ടാകണം. ഉത്തരവാദികളായവരിൽനിന്ന് മരിച്ച അഷ്റഫിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്നും കെ.കെ. രമ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-13 09:12 GMT