സി.പി.എം മുൻ സംസ്ഥാന സെക്രട്ടറിയായിരുന്നു ബംഗളൂരു: അഞ്ചു ദശാബ്ദത്തിലേറെ കാലം സി.പി.എമ്മിന്‍റെ ഭാഗമായിരുന്ന മുൻ എം.എൽ.എ ജി.വി. ശ്രീരാമ റെഡ്ഡി (70) നിര്യാതനായി. ഹൃദയാഘാതത്തെ തുടർന്ന് ബാഗേപള്ളിയിലെ വസതിയിൽ വെള്ളിയാഴ്ചയാണ് അന്ത്യം. 1985 മുതൽ 2018 വരെ എട്ടുതവണ ചിക്കബല്ലാപുരയിലെ ബാഗേപ്പള്ളിയിൽനിന്ന് സി.പി.എം ടിക്കറ്റിൽ മത്സരിച്ചെങ്കിലും 1994, 2004 തെരഞ്ഞെടുപ്പുകളിലാണ് വിജയം കണ്ടത്. തൊഴിലാളികളും കർഷകരും ഏറെയുള്ള കോലാർ, ചിക്കബല്ലാപുര ജില്ലകളിൽ പാർട്ടിക്ക് വേരോട്ടമുണ്ടാക്കുന്നതിൽ ശ്രീരാമ റെഡ്ഡി പ്രധാന പങ്കുവഹിച്ചു. 2012 മുതൽ പാർട്ടി സംസ്ഥാന സെക്രട്ടറിയും കേന്ദ്ര കമ്മിറ്റിയംഗവുമായി. 2013ൽ ഉഡുപ്പി ക്ഷേത്രത്തിലെ മഡേസ്നാന അയിത്താചരണത്തിനെതിരെ പദയാത്ര നയിച്ചു. 2018 വനിത അംഗത്തോട് അപമര്യാദയായി പെരുമാറിയെന്ന ആരോപണത്തെ തുടർന്ന് അദ്ദേഹത്തെ പാർട്ടി പദവികളിൽനിന്ന് നീക്കി. സാമ്പത്തിക തിരിമറി സംബന്ധിച്ചും അദ്ദേഹത്തിനെതിരെ പരാതിയുയർന്നിരുന്നു. പാർട്ടിയുടെ ആഭ്യന്തര അന്വേഷണ കമ്മിറ്റി കുറ്റക്കാരനെന്നു കണ്ടെത്തിയതോടെയാണ് സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കപ്പെടുന്നത്. അദ്ദേഹത്തെ പുറത്താക്കുന്നതിനെതിരെ സംസ്ഥാന കമ്മിറ്റി നിലകൊണ്ടെങ്കിലും പോളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രൻ പിള്ള നിലപാട് കടുപ്പിച്ചതോടെ പാർട്ടിയിൽനിന്ന് പുറത്തേക്ക് വഴിതുറന്നു. തുടർന്ന് പ്രജ സംഘർഷ സമിതി എന്ന സംഘടനയുണ്ടാക്കി. സമിതിയുടെ ചിക്കബല്ലാപുര ജില്ല കൺവീനറായിരുന്നു. കഴിഞ്ഞ വർഷം കോവിഡ് ബാധിച്ച് അദ്ദേഹത്തിന്‍റെ ആരോഗ്യനില വഷളായിരുന്നു. ശനിയാഴ്ച രാവിലെ 11ന് ജന്മനാടായ ചിന്താമണിയിലെ ബൈരബന്തെയിൽ സംസ്കാരം നടന്നു. പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ, ജെ.ഡി.എസ് നേതാവ് എച്ച്.ഡി. കുമാരസ്വാമി തുടങ്ങിയവർ അനുശോചനമറിയിച്ചു. പടം- blrobit gv sriram reddy 70
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.