പെസഹ ആചരിച്ചു; ഇന്ന് ദുഃഖവെള്ളി

കോഴിക്കോട്: തിരുവത്താഴ സ്മരണയില്‍ നാടെങ്ങും പെസഹ ആചരിച്ചു. യേശു ശിഷ്യരുടെ കാലുകള്‍ കഴുകിയ മാതൃക പുതുക്കി ദേവാലയങ്ങളില്‍ വിശേഷ പ്രാർഥനകളും കാല്‍കഴുകല്‍ ശുശ്രൂഷയും നടന്നു. താമരശ്ശേരി മേരിമാതാ കത്തീഡ്രലില്‍ തിരുകര്‍മങ്ങള്‍ക്ക് താമരശ്ശേരി ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ കാര്‍മികത്വം നൽകി. കോഴിക്കോട് ദേവഗിരി സെന്‍റ് ജോസഫ്‌സ് ആശ്രമ ദേവാലയത്തില്‍ വിവിധ ചടങ്ങുകൾ നടന്നു. സിറ്റി സെന്‍റ് ജോസഫ്‌സ് തീർഥാടന ദേവാലയത്തില്‍ വൈകീട്ട് അഞ്ചിന് തിരുവത്താഴ ദിവ്യബലിയും മറ്റ് ചടങ്ങുകളും നടന്നു. ഫാ. റെനി ഫ്രാന്‍സിസ് റോഡ്രിഗ്രസ് മുഖ്യകാര്‍മികത്വം വഹിച്ചു. ദേവമാതാ കത്തീഡ്രലില്‍ കാല്‍കഴുകല്‍ ശുശ്രൂഷക്ക് ബിഷപ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍ നേതൃത്വം നല്‍കി. കുരിശിലേറിയ ക്രിസ്തുവിന്‍റെ സ്മരണയില്‍ ക്രൈസ്തവര്‍ വെള്ളിയാഴ്ച ദുഃഖവെള്ളി ആചരിക്കും. ദേവാലയങ്ങളിൽ വിവിധ ചടങ്ങുകള്‍ നടക്കും. വേനപ്പാറ ഹോളി ഫാമിലി ചര്‍ച്ചില്‍ രാവിലെ 6.30ന് ചടങ്ങുകളില്‍ താമരശ്ശേരി ബിഷപ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍ മുഖ്യകാര്‍മികത്വം വഹിക്കും. കോഴിക്കോട് ദേവമാതാ കത്തീഡ്രലില്‍നിന്ന് കുരിശിന്‍റെ വഴി ആരംഭിച്ച് സി.എച്ച്. പാലം, വയനാട് റോഡ്, വൈ.എം.സി.എ റോഡ്, കണ്ണൂർ റോഡ് കടന്ന് ക്രിസ്ത്യന്‍ കോളജിന് സമീപമുള്ള സിറ്റി സെന്‍റ് ജോസഫ് ദേവാലയത്തില്‍ സമാപിക്കും. കോഴിക്കോട് ബിഷപ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍ ആശീര്‍വദിച്ച് സമാപനസന്ദേശം നല്‍കും. വൈകീട്ട് 4.30ന് ദേവമാതാ കത്തീഡ്രലില്‍ നടക്കുന്ന തിരുകര്‍മങ്ങള്‍ക്കും ബിഷപ് നേതൃത്വം നല്‍കും. ദേവഗിരി സെന്‍റ് ജോസഫ്‌സ് ആശ്രമ ദേവാലയത്തില്‍ രാവിലെ ഏഴിന് പീഡാനുഭവ ശുശ്രൂഷ നടക്കും. രാവിലെ ഒമ്പതിന് ആഘോഷമായി വയനാടന്‍ ചുരത്തില്‍ അടിവാരത്തുനിന്ന് കുരിശിന്‍റെ വഴി ആരംഭിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-13 09:12 GMT