വിഷം ചീറ്റി സി.പി.എം തമ്മിലടിപ്പിക്കുന്നു -മുസ്‍ലിം ലീഗ്

കോഴിക്കോട്: പരമോന്നത കോടതിയും രാജ്യത്തെ ഏജന്‍സികളും തള്ളിക്കളഞ്ഞ ലൗ ജിഹാദ് ആരോപണം സ്വയം എടുത്തണിഞ്ഞ് കേരളത്തിന്‍റെ സമാധാന അന്തരീക്ഷം കലുഷിതമാക്കുന്നത് സി.പി.എം അവസാനിപ്പിക്കണമെന്ന് മുസ്‍ലിം ലീഗ് ജില്ല പ്രസിഡന്റ് ഉമ്മര്‍ പാണ്ടികശാലയും ജനറല്‍ സെക്രട്ടറി എം.എ. റസാഖ് മാസ്റ്ററും ആവശ്യപ്പെട്ടു. സ്വതന്ത്ര ലൈംഗികതയും മിശ്ര വിവാഹവും അജണ്ടയാക്കിയ സി.പി.എം മതങ്ങളുടെയും കുടുംബങ്ങളുടെയും മൗലികത എന്നും ചോദ്യം ചെയ്യുന്നവരാണ്. മതത്തിന്‍റെ വേലിക്കെട്ടുകള്‍ തകര്‍ക്കാന്‍ പരിശീലനം നല്‍കപ്പെട്ട പാര്‍ട്ടിയിലെ യുവതലമുറ നാട്ടിലെ സമാധാന അന്തരീക്ഷം തകര്‍ക്കുമ്പോള്‍ ഇല്ലാത്ത ലൗ ജിഹാദ് ഉയര്‍ത്തി രക്ഷപ്പെടുന്നത് ഭൂഷണമല്ല. ദുഷ്ടലാക്കോടെ ദുരാരോപണം ഉന്നയിച്ച മുന്‍ എം.എല്‍.എ ജോര്‍ജ് എം. തോമസിനെ ജില്ല സെക്രട്ടേറിയറ്റില്‍ നിന്ന് മാറ്റി നിര്‍ത്താന്‍ സി.പി.എം തയാറാവണം. പ്രബുദ്ധ സമൂഹത്തെ ലൗ ജിഹാദ് മാലിന്യമെറിഞ്ഞ് ശ്രദ്ധതിരിക്കുന്നത് സി.പി.എം അവസാനിപ്പിക്കണമെന്നും ജില്ല ലീഗ് ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.