കോഴിക്കോട് റെയിൽവേ ലോകോ പൈലറ്റ് ഡിപ്പോയും അടച്ചുപൂട്ടാൻ നീക്കം

കോഴിക്കോട്: ട്രെയിൻ യാത്രയുടെ സുരക്ഷയെപ്പോലും ബാധിക്കുന്നവിധം ലോകോ പൈലറ്റ് ഡിപ്പോകളുടെ ശേഷി റെയിൽവേ വെട്ടിച്ചുരുക്കുന്നു. ഡിപ്പോകളിലെ ജീവനക്കാരുടെ എണ്ണം വെട്ടിച്ചുരുക്കി കോഴിക്കോട് റെയിൽവേ സ്റ്റേഷന്‍റെ പ്രാധാന്യം കുറക്കുന്ന നടപടികളാണ് റെയിൽവേയുടെ ഭാഗത്തുനിന്ന് ഉണ്ടാവുന്നത്. ഇത് ഭാവിയിൽ കോഴിക്കോട് സ്റ്റേഷന്‍റെ വികസന മുരടിപ്പിനുവരെ കാരണമാവുമെന്ന് റെയിൽവേ വൃത്തങ്ങൾ തന്നെ ചൂണ്ടിക്കാട്ടുന്നു. 150ഓളം ലോകോ പൈലറ്റുമാരുടെ മലബാറിലെ ഏക ആശ്രയമായ കോഴിക്കോട് ഡിപ്പോയിലെ തസ്തികകൾ ഘട്ടംഘട്ടമായി ഷൊർണൂരിലേക്ക് മാറ്റിത്തുടങ്ങി. കോഴിക്കോട് ഡിപ്പോ ഇല്ലാതാക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമാണിതെന്ന ആരോപണവുമായി ഓൾ ഇന്ത്യ ലോകോ റണ്ണിങ് സ്റ്റാഫ് അസോസിയേഷൻ തന്നെ രംഗത്തെത്തിയിരിക്കയാണ്. അടുത്ത ദിവസം പ്രത്യക്ഷ സമരത്തിനിറങ്ങുകയാണ് ലോകോ പൈലറ്റുമാർ. ഡിപ്പോകൾ കേന്ദ്രീകരിച്ചാണ് ലോകോ പൈലറ്റുമാരുടെയും അസിസ്റ്റന്‍റുമാരുടെയും ജോലി ക്രമീകരണം, ഭക്ഷണം, വിശ്രമം, ക്രൂ ചേഞ്ചിങ് തുടങ്ങിയവ നടപ്പാക്കുന്നത്. തുടർച്ചയായി നീണ്ട യാത്രകൾക്ക് നേതൃത്വം നൽകുന്നത് ലോകോ പൈലറ്റുമാരുടെ തൊഴിൽ സമ്മർദം വർധിപ്പിക്കുമെന്നും ഇത് അപകടങ്ങൾക്ക് കാരണമാവുമെന്നും റെയിൽവേ സേഫ്റ്റി ഹൈപവർ കമ്മിറ്റി തന്നെ ചൂണ്ടിക്കാട്ടിയതാണ്. അതിനാലാണ് നിശ്ചിത സ്റ്റേഷൻ ഇടവിട്ട് ഡിപ്പോകൾ പ്രവർത്തിക്കുന്നത്. നേരത്തേയുണ്ടായിരുന്ന കണ്ണൂർ ഡിപ്പോ 2001ൽ അടച്ചുപൂട്ടി. മലബാറിൽനിന്നുള്ള ലോകോ പൈലറ്റുമാരുടെ ഏക ഡിപ്പോ കോഴിക്കോടാണ്. ഇവിടെ കേന്ദ്രീകരിച്ച് 150ഓളം ലോകോ പൈലറ്റുമാരും അസി. ലോകോ പൈലറ്റുമാരുമുണ്ട്. ഷൊർണൂർ, പാലക്കാട് തുടങ്ങി മറ്റു ഡിപ്പോകളിൽനിന്ന് ഇവിടേക്ക് ട്രാൻസ്ഫറിന് അപേക്ഷിച്ച 40ഓളം പേരുമുണ്ട്. ഈ സാഹചര്യത്തിലാണ് ഇവിടെയുള്ളവരെ ഷൊർണൂരിലേക്ക് മാറ്റി ഡിപ്പോയിലെ ജീവനക്കാരുടെ എണ്ണം വെട്ടിക്കുറച്ചിരിക്കുന്നത്. 17ഓളം ഗുഡ്സ് ട്രെയിൻ ലോകോ പൈലറ്റുമാരെ കോഴിക്കോട്ടുനിന്ന് നേരത്തേ മാറ്റിയിരുന്നു. പി. ഷംസുദ്ദീൻ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.