മകന്റെ മരണം: യുവതിക്കും ബന്ധുക്കൾക്കുമെതിരെ പരാതിയുമായി മാതാവ്

നാദാപുരം: മകന്റെ മരണത്തിൽ യുവതിക്കും ബന്ധുക്കൾക്കുമെതിരെ പരാതിയുമായി മാതാവ്. ഇതുസംബന്ധിച്ച് മാതാവ് കല്യാണി നാദാപുരം ഡിവൈ.എസ്.പിക്ക് പരാതി നൽകി. കഴിഞ്ഞമാസം 29ന് ജാതിയേരി കല്ലുമ്മലിൽ കൊമ്പറ്റ രത്നസിങ് അയൽവീട്ടു മുറ്റത്ത് തീ കൊളുത്തി മരിച്ച സംഭവത്തിലാണ് മാതാവ് പരാതിയുമായി രംഗത്ത് എത്തിയത്. മകൻ രത്നസിങ്ങും തൊട്ടടുത്ത് താമസിക്കുന്ന യുവതിയും തമ്മിൽ ജനുവരി 24ന് കോഴിക്കോട് ബൈരാഗി മഠത്തിൽ വെച്ച് വിവാഹിതരായതായി മാതാവ് പരാതിയിൽ പറയുന്നു. അതിനുള്ള രേഖകളും സമർപ്പിച്ചിട്ടുണ്ട്. കൂടാതെ, വിവാഹം രജിസ്റ്റർചെയ്ത് കിട്ടുന്നതിന് കോഴിക്കോട് കോർപറേഷൻ ഓഫിസിൽ ഫെബ്രുവരി ഒമ്പതിന് അപേക്ഷ നൽകിയിട്ടുണ്ട്. പിന്നീട് യുവതി മകനെ ചതിക്കുകയും മറ്റൊരാളെ വിവാഹം കഴിക്കാൻ തീരുമാനിക്കുകയും ചെയ്യുകയായിരുന്നു എന്നാണ് ഇവർ പറയുന്നത്. ഭാര്യയെ വിട്ടുകിട്ടാൻ വടകര കുടുംബകോടതി മുമ്പാകെ ഒ.പി 256/2022 നമ്പർ ഹരജി / എസ്9 ഫാമിലി കോർട്ട് ആക്ട് പ്രകാരം ഫയലാക്കുകയും ചെയ്തിരുന്നു. എന്നാൽ, പിന്നീട് പ്രശ്നങ്ങൾ രൂക്ഷമായി. മകനെ അങ്ങേയറ്റം വേദനിപ്പിക്കുന്ന രീതിയിൽ യുവതി പെരുമാറി. തുടർന്ന് മാർച്ച് 29ന് വീട്ടിലേക്ക് യുവതി വിളിച്ചുവരുത്തി. അവിടെവെച്ചാണ് ദാരുണ സംഭവം. സാക്ഷികളെയും സാഹചര്യവും സൃഷ്ടിച്ച് മാധ്യമങ്ങളിൽ മകനെ മോശമായി ചിത്രീകരിക്കുകയും ചെയ്തു. കൂടാതെ, ഭാര്യവീട്ടുകാർ ആയുധംകൊണ്ട് തലക്ക് വെട്ടി പരിക്കേൽപിച്ചതായും പരാതിയിലുണ്ട്. പരാതിയിൽ അന്വേഷണം നടത്തുന്നതായും ഫോൺ രേഖകൾ അടക്കമുള്ള വിശദാംശങ്ങൾ ശേഖരിച്ചു വരുന്നതായും പൊലീസ് അറിയിച്ചു. ഈ മാസം നാലിന് യുവതിയും മറ്റൊരാളും തമ്മിലുള്ള വിവാഹം നിശ്ചയിച്ചിട്ടുണ്ട്. ഇതിനിടയിലാണ് പുതിയ ആരോപണം ഉയർന്നിരിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-13 09:12 GMT