വ്യാജ ഒപ്പിട്ട് കൃത്രിമ രേഖ കോടതിയിൽ സമർപ്പിച്ചതായി പരാതി ; കുഞ്ഞിപ്പള്ളി മഹല്ല് ഭാരവാഹികൾക്കെതിരെ അന്വേഷണം നടത്താൻ കോടതി നിർദേശം.

വടകര: മരിച്ചയാളടക്കമുള്ളവരുടെ വ്യാജ ഒപ്പിട്ട് കൃത്രിമ മിനുട്സ് രേഖ കോടതിയിൽ സമർപ്പിച്ച സംഭവത്തിൽ കുഞ്ഞിപ്പള്ളി മഹല്ല് ഭാരവാഹികൾക്കെതിരെ അന്വേഷണത്തിന് കോടതി നിർദേശം. മുൻ പ്രസിഡന്റ് ടി.ജി. ഇസ്മയിൽ അടക്കമുള്ള കുഞ്ഞിപ്പള്ളി കമ്മിറ്റി ഭാരവാഹികൾക്കെതിരെയാണ് അന്വേഷണം നടത്താൻ ചോമ്പാല പൊലീസിന് വടകര ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം. കമ്മിറ്റി കാലാവധി ദീർഘിപ്പിക്കുന്നത് അടക്കമുള്ള നിയമ ഭേദഗതികൾ, നിയമവിരുദ്ധമായി നടപ്പാക്കാൻ 423 പേരുടെ വ്യാജ ഒപ്പിട്ട കൃത്രിമ മിനുട്സ് രേഖ കോടതിയിൽ സമർപ്പിച്ചെന്നാണ് പരാതി. വ്യാജ ഒപ്പിന് ഇരയായ അഴിയൂർ ചുങ്കം സ്വദേശി എ.കെ. സൈനുദ്ദീൻ അഡ്വ. മുഹമ്മദ് റാസിഖ് മുഖേന സമർപ്പിച്ച പരാതിയിലാണ് കോടതി നടപടി. മുൻ പ്രസിഡന്റ് ടി.ജി. ഇസ്മയിലിന് പുറമേ രക്ഷാധികാരി ഹുസ്സൻകുട്ടി ഹാജി, മുൻ സെക്രട്ടറി ഇർഫാൻ അഹ്മദ്, നിലവിലെ സെക്രട്ടറി അൻവർ ഹാജി, വൈസ് പ്രസിഡന്റ് ഹമീദ് എരിക്കിൽ, നിലവിലെ പ്രസിഡന്റ് ടി. ജി. നാസർ, മുൻ പ്രസിഡന്റ് ഷംസുദ്ദീൻ ഫൈസി എന്നിവരുടെ പേരിൽ എഫ്. ഐ.ആർ രജിസ്റ്റർ ചെയ്യാനാണ് കോടതി നിർദേശം. 2019ൽ കോഴിക്കോട് വഖഫ് ട്രൈബ്യൂണലിലാണ് കേസിനാസ്പദമായ വ്യാജരേഖ പ്രതികൾ സമർപ്പിച്ചതായി പരാതി. 2017 ൽ നടന്ന ജനറൽ ബോഡിയിൽ എതിർവിഭാഗത്തിന്റെ പാനൽ തള്ളിയതിനെ തുടർന്ന് സംഘർഷത്തിൽ കലാശിച്ചിരുന്നു. ജനറൽ ബോഡി റദ്ദാക്കണമെന്നും മറ്റും കാണിച്ച് നിലവിലെ കമ്മിറ്റി ട്രഷറർ ചെറിയ കോയ തങ്ങൾ ഫയൽ ചെയ്ത കേസിൽ കോടതി നടപടികൾ നടന്ന് വരുന്നതിനിടെ വ്യാജ ഒപ്പിട്ട കമ്മിറ്റി മിനുട്സ് ബുക്ക് ഹാജരാക്കിയെന്നാണ് പരാതി. മരണപ്പെട്ട കുഞ്ഞിപ്പള്ളി മഹലിലെ നടുച്ചാൽ അബൂബക്കർ, യഥാർഥ ജനറൽ ബോഡിക്ക് ശേഷം ഗൾഫിൽ പോയ ഷുക്കൂർ വെള്ളച്ചാലിൽ എന്നയാളുടെയും ശസ്ത്രക്രിയക്ക് വേണ്ടി കോഴിക്കോട് ആശുപത്രിയിൽ അഡ്മിറ്റായ മറ്റൊരു വ്യക്തിയുടെയും ഒപ്പുകൾ ഇത്തരത്തിൽ ഇട്ടതായും പരാതിയിലുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-13 09:12 GMT