യൂത്ത് ലീഗ് കെ-റെയിൽ വിരുദ്ധ സമരത്തിനുനേരെ ജലപീരങ്കി

കോഴിക്കോട്: കെ-റെയിൽ പദ്ധതി ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് ജില്ല കമ്മിറ്റി കലക്ടറേറ്റിലേക്ക് നടത്തിയ മാർച്ചിനുനേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. എരഞ്ഞിപ്പാലത്തുനിന്ന് പ്രകടനമായെത്തിയ നൂറിലേറെ പ്രവർത്തകർ കലക്ടറേറ്റ് കവാടത്തിൽ പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകൾ തള്ളിമറിച്ചിട്ട് ഉള്ളിലേക്ക് പ്രവേശിക്കാൻ ശ്രമിച്ചതോടെയാണ് പൊലീസ് ജലപീരങ്കി പ്രയോഗിച്ചത്. തുടർന്നും പ്രവർത്തകർ ഏറെനേരം മുഖ്യമന്ത്രി പിണറായി വിജയനും പൊലീസിനും നേരെ മുദ്രാവാക്യം മുഴക്കി. നേതാക്കളിടപെട്ട് പ്രവർത്തകരെ അനുനയിപ്പിച്ചതിനു പിന്നാലെ സമരം നജീബ് കാന്തപുരം എം.എൽ.എ ഉദ്ഘാടനം ചെയ്തു. കെ-റെയിൽ പദ്ധതി വികസനത്തിനല്ല വഴിവിട്ട അഴിമതിക്കാണ് കളമൊരുക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇടതു സർക്കാർ നിയമസഭയെയും മന്ത്രിസഭയെയും നോക്കുകുത്തിയാക്കി കേരളത്തെ വഞ്ചിക്കുകയാണ്. കേരള മണ്ണ് പണയംവെക്കാൻ സി.പി.എമ്മിനെ അനുവദിക്കില്ലെന്നും ബംഗാളിൽ കിട്ടിയതിനേക്കാൾ വലിയ തിരിച്ചടി പാർട്ടിക്ക് കേരളത്തിൽ കിട്ടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യൂത്ത് ലീഗ് ജില്ല പ്രസിഡന്‍റ് മിസ്ഹബ് കീഴരിയൂർ അധ്യക്ഷത വഹിച്ചു. ടി.ടി. ഇസ്മയിൽ, എൻ.സി. അബൂബക്കർ, പി. മൊയ്തീൻകോയ, കെ. മുഹമ്മദലി, സി.കെ. ഷാക്കിർ, കെ.എം.എ. റഷീദ് തുടങ്ങിയവർ സംസാരിച്ചു. സി. ജാഫർ സാദിക്ക്, ഒ.കെ. ഫൈസൽ, എസ്.വി. ഷൗലീക്ക്, ഷഫീക് അരക്കിണർ, ഹാരിസ് കൊത്തിക്കുടി, ഷാഹിർ കുട്ടമ്പൂർ, എ. ഷിജിത്ത് ഖാൻ തുടങ്ങിയവർ സമരത്തിന് നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-13 09:12 GMT