എലത്തൂരിൽ മേൽപാലം: ചെലവ് സംസ്ഥാന സർക്കാർ വഹിക്കണമെന്ന് റെയിൽവേ

എലത്തൂർ: റെയിൽവേ ഗേറ്റിന് പകരം മേൽപാലം നിർമിക്കാനാവശ്യമായ തുക സംസ്ഥാനസർക്കാർ വഹിക്കണമെന്ന് റെയിൽവേ. എലത്തൂർ റെയിൽവേ ഗേറ്റിന് മേൽപാലം നിർമിക്കുന്നത് സംബന്ധിച്ച് അപേക്ഷ നൽകിയതിന്‍റെ അടിസ്ഥാനത്തിലാണ് നിർമാണത്തിന് 29 കോടി രൂപയും ഭൂമി ഏറ്റെടുക്കലിന് 10 കോടിയും ആവശ്യമായിവരുമെന്ന് റെയിൽവേ അറിയിച്ചത്. എലത്തൂർ റെയിൽവേ ഗേറ്റിന്‍റെ ട്രെയിൻ വെഹിക്കിൾ യൂനിറ്റ് (ടി.വി.യു) 24,616 മാത്രമാണെന്നും റെയിൽവേ മാനദണ്ഡമനുസരിച്ച് ട്രെയിൻ വെഹിക്കിൾ യൂനിറ്റ് ഒരുലക്ഷത്തിന് മുകളിലാണെങ്കിൽ മാത്രമേ വർക്ക് പ്ലാനിൽ ഉൾപ്പെടുത്താൻ സാധിക്കുകയുള്ളൂവെന്നും അറിയിപ്പിൽ പറയുന്നു. അതിനാൽ പദ്ധതിക്കാവശ്യമായ മുഴുവൻ തുകയും കേരളസർക്കാർ വഹിക്കണം. സിൽവർ ലൈൻ പദ്ധതി നടപ്പാക്കുന്നത് ഈ പ്രദേശത്തുകൂടി ആയതിനാൽ അതുമായി ബന്ധപ്പെട്ട അലൈൻമെന്‍റ് അന്തിമമായതിനുശേഷമേ ഈ പദ്ധതിയുമായി മുന്നോട്ടുപോകാൻ സാധിക്കുകയുള്ളൂവെന്നും ആർ.ബി.ഡി.സി.കെ മാനേജിങ് ഡയറക്ടർ പൊതുമരാമത്ത് വകുപ്പിനെ അറിയിച്ചു. റെയിൽവേ ഗേറ്റ് ആക്ഷൻ കമ്മിറ്റി നൽകിയ പരാതിയിൽ ചെയർമാൻ ഷൈജു പുത്തലത്തിന് പൊതുമരാമത്ത് അണ്ടർ സെക്രട്ടറി ജി.ഐ. നവീൻ കൃഷ്ണൻ നൽകിയ കത്തിലാണ് ഈ വിവരം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.