കോഴിക്കോട്: മാർച്ച് അവസാനം തുടങ്ങുന്ന ഹയർസെക്കൻഡറി പൊതുപരീക്ഷക്ക് ഡ്യൂട്ടി നിർണയിച്ചുനൽകിയപ്പോൾ വ്യാപക പിഴവുകൾ. വർഷങ്ങളായി ഹയർസെക്കൻഡറി പരീക്ഷക്ക് അധ്യാപകർക്ക് ഡ്യൂട്ടി ലഭിക്കുന്നതിന് ഓൺലൈനായി ഓപ്ഷൻ നൽകുന്നതിന് അവസരം നൽകാറുണ്ട്. സൗകര്യപ്രദമായ 10 സ്കൂളുകൾ വരെ ഓപ്ഷനായി നൽകുന്നതിന് സർക്കാർ സോഫ്റ്റ്‌വെയറായ ഐ എക്സാമിൽ അവസരമുണ്ടായിരുന്നു. അധ്യാപകർ നൽകിയ ഓപ്ഷനിൽനിന്ന് ഒരു സ്കൂൾ അനുവദിക്കാറാണ് പതിവ്. എന്നാൽ, ഇത്തവണ ഓപ്ഷൻ നൽകാൻ അവസരം നൽകിയെങ്കിലും നൽകിയ ഓപ്ഷനുകളിൽ ഒന്നും നൽകാതെ വിദൂര സ്കൂളുകളിലേക്ക് അധ്യാപകരെ നിയമിച്ചിരിക്കുന്നത് വ്യാപകമായ പരാതിക്ക് കാരണമായി. ജോലി ചെയ്യുന്ന സ്കൂളുമായുള്ള സാമീപ്യം, നൽകിയ ഓപ്ഷൻ, സീനിയോറിറ്റി ഇവയാണ് സാധാരണ പരീക്ഷ ഡ്യൂട്ടിക്ക് സ്കൂൾ അനുവദിക്കുമ്പോൾ പരിഗണിക്കുന്ന മാനദണ്ഡങ്ങൾ. ഇത്തവണ ഇതൊന്നും പരിഗണിക്കാതെ വിദൂര സ്ഥലങ്ങളിൽ സീനിയർ അധ്യാപകരെവരെ നിയോഗിച്ചിട്ടുണ്ട്. മൂല്യനിർണയം നടത്തേണ്ട ഉത്തരക്കടലാസുകളുടെ എണ്ണം വർധിപ്പിക്കുകയും ഉത്തരക്കടലാസ് പുനർമൂല്യനിർണയത്തിലുണ്ടാകുന്ന മാർക്ക് വ്യത്യാസത്തിന്‍റെ പേരിൽ അധ്യാപകർക്കെതിരെ ശിക്ഷാനടപടിയെടുക്കുന്നതും എതിർപ്പിനിടയാക്കിയിട്ടുണ്ട്. ഇത്തരം നടപടി ഒഴിവാക്കണമെന്നും പരീക്ഷ ഡ്യൂട്ടി പട്ടിക പിൻവലിച്ച് അധ്യാപകർ നൽകിയ ഓപ്ഷനുകൾ അനുസരിച്ചുള്ള ഡ്യൂട്ടി നൽകണമെന്നും എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (എ.എച്ച്.എസ്.ടി.എ) യോഗം ആവശ്യപ്പെട്ടു. യോഗത്തിൽ ജില്ല പ്രസിഡന്റ് മൂസ കോയ മാവിളി, സെക്രട്ടറി സജീഷ് മാത്യു, സംസ്ഥാന വൈസ് പ്രസിഡന്റ് അനിൽകുമാർ, സെക്രട്ടറി രാജേഷ് ജോസ്, അരുൺ തോമസ്, സുജിത് നെല്യേരി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.