പെരുമഴയെത്തും മുമ്പേ ഈ കുടുംബത്തിന് ഒരു വീടു വേണം

കോഴിക്കോട്: ടാർപോളിനും ഫ്ലക്സുമുപയോഗിച്ച് നിർമിച്ച ഷെഡിൽ താമസിക്കുന്ന കുടുംബത്തെ സഹായിക്കാൻ അയൽപക്കവേദിയും നാട്ടുകാരും ചേർന്ന് കമ്മിറ്റി രൂപവത്കരിച്ചു. കോർപറേഷൻ പരിധിയിൽ പൂളക്കടവ് ചാത്തൻ കുളങ്ങര രാമദാസനെയും കുടുംബത്തെയും സഹായിക്കാനാണ് കമ്മിറ്റി. അതിദയനീയ സാഹചര്യത്തിലാണ് രാമദാസനും ഭാര്യയും കോളജ് വിദ്യാർഥിയായ മകളും ഹൈസ്കൂളിൽ പഠിക്കുന്ന മകനുമടങ്ങുന്ന നാലംഗ കുടുംബം കഴിയുന്നത്. ഒരു അടിസ്ഥാന സൗകര്യവുമില്ലാതെ വർഷങ്ങളായി ഈ ഷെഡിൽ ഇവർ ദുരിതജീവിതം നയിക്കുന്നു. ഒട്ടും സുരക്ഷിതമല്ലാത്ത ഷെഡിനകത്ത് രാത്രി ഇഴജന്തുക്കളുടെ ഭീഷണിയുണ്ട്. പ്രാഥമിക കൃത്യനിർവഹണം പോലും സമാനതകളില്ലാത്ത പ്രതിസന്ധിയിലാണ്. അടുത്ത കാലത്താണ് രണ്ട് സെന്‍റ് ഭൂമി ഇവരുടെ പേരിൽ രജിസ്റ്റർ ചെയ്യാനായത്. ഈ ഭൂമിയിൽ ചെറിയൊരു വീടാണ് ഇവരുടെ വലിയ സ്വപ്നം. ന്യുമോണിയ ബാധിച്ച് ശാരീരിക പ്രശ്നങ്ങൾ നേരിടുന്ന രാമദാസിന് ഭാരമുള്ള ജോലികളൊന്നും ചെയ്യാനാവില്ല. നിത്യജീവിതം തന്നെ പ്രതിസന്ധിയിലാണ്. കോവിഡും ലോക്ഡൗണും ഉള്ള ഡ്രൈവർ ജോലിയും പ്രതിസന്ധിയിലാക്കി. മലബാർ ക്രിസ്ത്യൻ കോളജിൽ ഡിഗ്രിക്ക് പഠിക്കുകയാണ് മകൾ. മകൻ ജെ.ഡി.ടി ഇസ്ലാം സ്കൂൾ പത്താം ക്ലാസ് വിദ്യാർഥിയാണ്. ഇവരെ താമസയോഗ്യമായ വീട്ടിലേക്ക് പുനരധിവസിപ്പിക്കാൻ 'കടവ് റെസിഡന്റ്സ് അസോസിയേഷൻ' നാട്ടുകാരുടെയും ജനപ്രതിനിധികളുടെയും വിവിധ സംഘടന പ്രതിനിധികളുടെയും യോഗം വിളിച്ചു ചേർത്തു. രണ്ട് സെന്‍റ് ഭൂമിയിൽ 500 സ്ക്വയർ ഫീറ്റിൽ താഴെ രണ്ട് കിടപ്പുമുറിയും അടുക്കളയുമുള്ള ചെറിയൊരു വീട് ഉദാരമതികളുടെയും സർക്കാറിന്‍റെയും സഹകരണത്തോടെ ഇവർക്ക് നിർമിച്ചുനൽകാനാണ് തീരുമാനം. ഇതിനായി കോർപറേഷൻ 11ാം വാർഡ് കൗൺസിലർ ഫെനിഷ കെ. സന്തോഷ് രക്ഷാധികാരിയും കോൺഫെഡറേഷൻ ഓഫ് റെസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്‍റ് പി.എച്ച്. താഹ ചെയർമാനും കടവ് റെസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്‍റ് ഷംസുദ്ദീൻ പയിങ്ങാളിൽ ജനറൽ കൺവീനറും എസ്.എച്ച് കോൺവന്‍റ് മേധാവി സിസ്റ്റർ എൽസീന ജോൺ ട്രഷററുമായി കമ്മിറ്റി രൂപവത്കരിച്ചു. രാമദാസന്‍റെ പേരിൽ വെള്ളിമാട്കുന്ന് കനറ ബാങ്കിൽ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. RAMADASAN A/C NO 08391010 37286, VELLIMADAKUNNU CANARA BANK Branch, IFSC code is CNRB 0000839 District - CALICUT, KERALA - Google PAY NO 6235 606149

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.