വടകര കെ.എസ്.ആർ.ടി.സി ഓപറേറ്റിങ് സെന്റർ നഷ്ടപ്പെടില്ലെന്ന് ഗതാഗതമന്ത്രിയുടെ ഉറപ്പ്

വടകര: വടകരയിലെ നിലവിലുള്ള കെ.എസ്.ആർ.ടി.സി ഓപറേറ്റിങ് സെന്റർ നഷ്ടപ്പെടില്ലെന്നു പൊതുഗതാഗത മന്ത്രി ആൻറണി രാജു, കെ.കെ. രമ എം.എൽ.എക്ക് ഉറപ്പുനൽകി. കഴിഞ്ഞ ദിവസം ഇറങ്ങിയ സർക്കാർ ഉത്തരവ് പ്രകാരം കെ.എസ്.ആർ.ടി.സി വർക്ക് ഷോപ്പുകളുടെ പുനഃക്രമീകരണങ്ങളുടെ ഭാഗമായി രൂപവത്കരിച്ചിട്ടുള്ള ഡിസ്ട്രിക്ട് കോമൺ പൂളിലേക്ക് മെക്കാനിക്കൽ ജീവനക്കാരെ പുനർ വിന്യാസം നടത്തിയിരുന്നു. ഇതിന്റെ ഭാഗമായി വടകര കെ.എസ്.ആർ.ടി.സി സബ് ഡിപ്പോയിലുള്ള 12 മെക്കാനിക്കൽ ജീവനക്കാരെ തൊട്ടിൽപാലം ഡിപ്പോയിലേക്ക് മാറ്റി. ജീവനക്കാരുടെ കൂട്ട സ്ഥലം മാറ്റത്തെ തുടർന്നുണ്ടായ ആശങ്ക പരിഹരിക്കണമെന്നാവശ്യപ്പെട്ടാണ് കെ.കെ. രമ മന്ത്രിയെ നേരിൽ കണ്ടത്. ഇത് വർക്ക് ഷോപ്പുകളുടെ പുനഃക്രമീകരണങ്ങളുടെ ഭാഗമായുള്ള സ്വാഭാവിക നടപടിക്രമം മാത്രമാണെന്നും, ഇതിന്റെ പേരിൽ ഒരു കാരണവശാലും വടകരയിലെ ഡിപ്പോ നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടാകില്ലെന്നു മന്ത്രി ഉറപ്പു നൽകിയതായും, ഈ പുനർവിന്യാസം കൊണ്ട് ഡിപ്പോയുടെ മറ്റ് പ്രവർത്തനങ്ങൾക്ക് എന്തെങ്കിലും തരത്തിലുള്ള തടസ്സം നേരിടുകയാണെങ്കിൽ ആവശ്യാനുസരണമുള്ള ജീവനക്കാരെ നിയമിക്കണമെന്ന എം.എൽ.എയുടെ ആവശ്യം അനുഭാവപൂർവം പരിഗണിക്കുമെന്നും മന്ത്രി ഉറപ്പു നൽകിയതായും എം.എൽ.എ പറഞ്ഞു. ജീവനക്കാരെ കൂട്ടത്തോടെ സ്ഥലം മാറ്റിയത് കെ.എസ്.ആർ.ടി.സി ബസുകളുടെ അറ്റകുറ്റപ്പണിയെ കാര്യമായി ബാധിച്ചിട്ടുണ്ട്. പടം.വടകര കെ.എസ്.ആർ.ടി.സി ഡിപ്പോയുടെ പ്രവർത്തനങ്ങളിലുള്ള ആശങ്കയറിച്ച് കെ.കെ. രമ എം.എൽ.എ മന്ത്രി ആന്റണി രാജുവിന് കത്ത് നൽകുന്നു Saji 1

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.