അദാനി ഗ്യാസ്: സുരക്ഷ ക്രമീകരണങ്ങൾ പരിശോധിക്കണമെന്ന് മനുഷ്യാവകാശ കമീഷൻ

കോഴിക്കോട്: ദേശീയപാതയിൽ കൊടുവള്ളിയിൽ പൈപ്പ് ലൈൻ സ്ഥാപിക്കാൻ കുഴിയെടുക്കുന്ന ഇന്ത്യൻ ഓയിൽ അദാനി ഗ്യാസ് കമ്പനി കുറ്റമറ്റ രീതിയിൽ സുരക്ഷ ക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നുണ്ടോ എന്ന് നിരന്തരം പരിശോധിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ. പൊതുമരാമത്ത് (ദേശീയപാത വിഭാഗം) എക്സിക്യൂട്ടിവ് എൻജിനീയർക്കാണ് കമീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ഉത്തരവ് നൽകിയത്. മദ്റസ ബസാറിനുസമീപം ബൈക്കും ലോറിയും കൂട്ടിയിടിച്ച് രണ്ടു ബൈക്ക് യാത്രികരും ഒരു കാൽനട യാത്രക്കാരനും മരിച്ചത് കമ്പനിയുടെ അശ്രദ്ധ കാരണമാണെന്ന പരാതിയുണ്ടായിരുന്നു. ആവശ്യമായ മുൻകരുതലുകൾ ബോർഡുകൾ സ്ഥാപിക്കുന്നതിൽ കമ്പനിക്ക് വീഴ്ച വന്നിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്ന് കമീഷൻ ആവശ്യപ്പെട്ടു. കൊടുവള്ളി പൊലീസ് ഇൻസ്പെക്ടർക്കാണ് നിർദേശം നൽകിയത്. അപകടത്തിന് കാരണം ലോറിഡ്രൈവറുടെ അശ്രദ്ധയാണെന്നാണ്​ കമ്പനിയുടെ വാദം. ഇത്തരം കേസുകളിൽ കർശന നടപടികൾ സ്വീകരിച്ചില്ലെങ്കിൽ അപകടങ്ങൾ തുടർക്കഥയാകുമെന്ന് കമീഷൻ ഉത്തരവിൽ പറഞ്ഞു. അതേസമയം, കമ്പനിയുടെ വാദങ്ങൾ പരാതി നൽകിയ പൊതുപ്രവർത്തകൻ എ.സി. ഫ്രാൻസിസ് തള്ളി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.