കുതിരവട്ടം കൊല: പ്രതിയുടെ മാനസികാരോഗ്യ പരിശോധന ഉടൻ; അന്വേഷണ റിപ്പോർട്ട് ഇന്ന് കൈമാറും

കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തിൽ അന്തേവാസിയായ യുവതി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിയുടെ മാനസികാരോഗ്യ പരിശോധന തിങ്കളാഴ്ച നടത്തിയേക്കും. കൊല്ലപ്പെട്ട മഹാരാഷ്ട്ര സ്വദേശിനി ജിയറാം ജിലോട്ടിന്‍റെ സെല്ലിലുണ്ടായിരുന്ന ബംഗാൾ സ്വദേശിനി തസ്‌മി ബീവിയുടെ ആരോഗ്യപരിശോധനയാണ് നടത്തുന്നത്. കേസന്വേഷിക്കുന്ന മെഡിക്കൽ കോളജ് പൊലീസ് അപേക്ഷ നൽകിയിട്ടുണ്ടെന്നും ഡോക്ടർമാരുടെ നേതൃത്വത്തിൽ തിങ്കളാഴ്ച ആരോഗ്യപരിശോധന നടത്തി റിപ്പോർട്ട് നൽകാനാണ് ശ്രമമെന്നും ആരോഗ്യകേന്ദ്രം സൂപ്രണ്ട് ഡോ. കെ.സി. രമേശൻ പറഞ്ഞു. അതിനിടെ, അന്തേവാസിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ആഭ്യന്തര അന്വേഷണം നടത്തിയ ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. വി.വി. ആശയുടെ റിപ്പോർട്ട് തിങ്കളാഴ്ച സൂപ്രണ്ട് ജില്ല മെഡിക്കൽ ഓഫിസർ ഡോ. വി. ഉമർ ഫാറൂഖിന് കൈമാറും. ജീവനക്കാർ സെല്ലിൽ നിരീക്ഷണം നടത്തുന്നതിലടക്കം വീഴ്ചയുണ്ടായതായി അന്വേഷണത്തിൽ കണ്ടെത്തിയെന്നാണ് വിവരം. ഒരു നഴ്സും രണ്ടു നഴ്സിങ് അസിസ്റ്റന്‍റുമാരുമാണ് സംഭവസമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്നത്. അടിപിടിയുണ്ടായതോടെ ബീവിയെ മറ്റൊരു സെല്ലിലേക്കു മാറ്റിയെന്നതല്ലാതെ തറയിൽ വീണുകിടന്ന ജിയറാം ജിലോട്ടിന് ജീവനക്കാരിൽനിന്ന് വേണ്ട പരിചരണം ലഭിച്ചില്ലെന്നും പരാതിയുണ്ട്. റിപ്പോർട്ട് ലഭിച്ചശേഷം ഡി.എം.ഒ ആണ് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കുക. സംഭവത്തിൽ സ്വമേധയാ കേസ് രജിസ്റ്റർ ചെയ്ത മനുഷ്യാവകാശ കമീഷൻ ആരോഗ്യകേന്ദ്രം അധികൃതരിൽനിന്നും സിറ്റി പൊലീസ് മേധാവിയിൽനിന്നും റിപ്പോർട്ട് തേടിയിട്ടുമുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.