സ്കൂളുകൾ വീണ്ടും സജീവമാകുന്നു; അംഗൻവാടികളിൽ പ്രത്യേക കരുതൽ

LEAD കോഴിക്കോട്: ഇടവേളക്കുശേഷം പ്രീപ്രൈമറി മുതൽ ഒമ്പതാം ക്ലാസ് വരെയുള്ള ക്ലാസുകളിൽ തിങ്കളാഴ്ച മുതൽ വീണ്ടും കുട്ടികളെത്തും. ഒമിക്രോൺ വ്യാപനത്തിന് ശമനമായതോടെ വിദ്യാലയങ്ങൾ വീണ്ടും തുറക്കുമ്പോൾ ജില്ലയിലും ഒരുക്കം പൂർത്തിയായി. ബാച്ച് അടിസ്ഥാനത്തിലാകും മിക്കയിടത്തും അധ്യയനം പുനരാരംഭിക്കുകയെന്ന് വിദ്യാഭ്യാസ വകുപ്പ് അധികൃതർ പറഞ്ഞു. അടുത്ത ആഴ്ച മുതൽ പ്ലസ്ടു വരെയുള്ള ക്ലാസുകളിൽ പൂർണതോതിൽ അധ്യയനം ആരംഭിക്കും. അംഗൻവാടികളും സ്കൂളുകളിലെ പ്രീപ്രൈമറി ക്ലാസുകളും തുറക്കുന്നതിന്‍റെ ഭാഗമായി ഒരുക്കം പൂർത്തിയായിട്ടുണ്ട്. അംഗൻവാടികളുടെ മാനേജ്മെന്‍റ് കമ്മിറ്റി യോഗം ഞായറാഴ്ച വിവിധയിടങ്ങളിൽ നടന്നു. തിങ്കളാഴ്‌ച ജില്ലയിലെ എല്ലാ അംഗൻവാടികളും എൽ.കെ.ജി, യു.കെ.ജി ക്ലാസുകളും തുടങ്ങും. രണ്ടു വർഷത്തിനുശേഷമാണ്‌ വീണ്ടും ഈ ക്ലാസുകൾ ആരംഭിക്കുന്നത്‌. തിങ്കൾ മുതൽ വെള്ളി വരെ രണ്ടു ബാച്ചുകൾ തിരിച്ചായിരിക്കും ക്ലാസ്‌. കർശനമായ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാകും ക്ലാസുകൾ തുടങ്ങുക. അംഗൻവാടി കുട്ടികൾക്ക് പ്രത്യേക കരുതൽ വേണമെന്ന് നിർദേശമുണ്ട്. സാനിറ്റൈസർ കൈയിൽ വെക്കണമെന്നും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കരുതെന്നും നിർദേശമുണ്ട്. പ്രീ പ്രൈമറി വിഭാഗം തിങ്കൾ മുതൽ വെള്ളി വരെ ദിവസങ്ങളിൽ ഓരോ ദിവസവും 50 ശതമാനം കുട്ടികളെ ഉൾപ്പെടുത്തി ക്ലാസുകളെടുക്കും. അംഗൻവാടികളിലെത്തുന്ന കുട്ടികൾക്ക് ഉച്ചഭക്ഷണം പതിവുപോലെ നൽകും. ക്ലാസിൽ വരാത്ത അംഗൻവാടി കുട്ടികൾക്ക് വീട്ടിൽ ഭക്ഷണമെത്തിക്കും. രോഗലക്ഷണമുള്ള ജീവനക്കാരും കുട്ടികളും വരേണ്ടതില്ല. ഇടക്കിടെ കൈകഴുകാൻ ശ്രദ്ധിക്കണം. ഒന്നിലധികം മാസ്കുകൾ കരുതണമെന്നും രക്ഷിതാക്കൾക്ക് നിർദേശമുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.