സമ്പൂർണ ജൈവകൃഷി ഗ്രാമം പദ്ധതികളുമായി വാർഡ് മെംബർ

എളേറ്റിൽ: കൃഷിയോടും പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിലും ഏറെ താല്പര്യമുള്ളയാൾ ജനപ്രതിനിധിയായതോടെ ഒരു പ്രദേശം കാർഷിക ഗ്രാമമാകുന്നു. കിഴക്കോത്ത് പഞ്ചായത്തിലെ പതിനാലാം വാർഡ് സമ്പൂർണ ജൈവ പച്ചക്കറി ഗ്രാമമാക്കി മാറ്റാനുള്ള ശ്രമത്തിലാണ് ജനപ്രതിനിധിയായ വി.പി. അഷ്‌റഫ് ജനപ്രതിനിധിയാകുന്നതിനു മുമ്പുതന്നെ കാർഷികമേഖലയിൽ വ്യത്യസ്തമായ പ്രവർത്തനങ്ങൾ നടത്തി നിരവധി യുവാക്കളെയും മറ്റും കൃഷിയിലേക്ക് എത്തിക്കുകയും മികച്ച യുവ കർഷക അവാർഡ് നേടുകയുംചെയ്ത അഷ്‌റഫാണ് വാർഡിനെ സമ്പൂർണ കാർഷിക ഗ്രാമമാക്കാൻ ഒരുങ്ങുന്നത്. പഞ്ചായത്ത്, കൃഷിഭവൻ, കുടുംബശ്രീ പ്രവർത്തകർ, തൊഴിലുറപ്പ് തൊഴിലാളികൾ, പൊതുജനങ്ങൾ എന്നിവരെയെല്ലാം കൂട്ടിയോജിപ്പിച്ച് തരിശുഭൂമികൾ ഏറ്റെടുത്ത് കൃഷി യോഗ്യമാക്കിയും വീടുകളിൽ അടുക്കളത്തോട്ടം നിർമിച്ചുമാണ് സമ്പൂർണ കാർഷിക ഗ്രാമമാക്കുന്നത്. ഓരോ വീട്ടിലും അടുക്കളത്തോട്ടം നിർമിക്കുന്നതിന് പതിനായിരത്തോളം പച്ചക്കറി തൈകളും അഞ്ഞൂറോളം നേന്ത്രവാഴക്കന്നുകളും പച്ചക്കറി വിത്തുകളും വിതരണം ചെയ്തു. 50 സെന്റ് തരിശുഭൂമിയിൽ തൊഴിലുറപ്പ് പദ്ധതിയുടെയും കുടുംബശ്രീയുടെയും സഹകരണത്തോടെ മാതൃക പച്ചക്കറി തോട്ടം നിർമിക്കാനുള്ള ഒരുക്കവും അവസാനഘട്ടത്തിലാണ്. ഏറ്റവും നല്ല അടുക്കളത്തോട്ടം നിർമിക്കുന്ന പത്ത് കുടുംബങ്ങൾക്ക് പ്രത്യേക സമ്മാനവും പ്രഖ്യാപിച്ചിട്ടുണ്ട്. ജൈവവളങ്ങൾ, വ്യത്യസ്തതരം വിത്തുകൾ തുടങ്ങി പൊതുജനങ്ങളിൽനിന്ന് വിഭവസമാഹരണം നടത്തി എല്ലാവരെയും കൃഷിയിലേക്ക് അടുപ്പിക്കാനും പദ്ധതിയുണ്ട്. ആരോഗ്യം, വിദ്യാഭ്യാസം, കലാകായികം, കൃഷി, വാർഡിന്റെ വികസനപ്രവർത്തനങ്ങൾ എന്നിങ്ങനെ വ്യത്യസ്തമായ കാര്യങ്ങൾ ഉൾക്കൊള്ളിച്ചാണ് സമഗ്ര വികസന പദ്ധതി തയാറാക്കിയത്. വാർഡിന്റെ സമ്പൂർണ ​േഡറ്റ കലക്ഷൻ പൂർത്തിയാകുന്ന മുറക്ക് ജാതി-മത-രാഷ്ട്രീയ വ്യത്യാസമില്ലാതെ എല്ലാവരെയും ഉൾപ്പെടുത്തി കമ്മിറ്റികൾ രൂപവത്കരിച്ച് പ്രവർത്തനം കൂടുതൽ വിപുലമാക്കുമെന്ന് അഷ്റഫ് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.