എം.സി. നിഹ്മത്ത് കാസർകോട്: സിൽവർ ലൈൻ പദ്ധതിക്കെതിരായ എതിർപ്പിൽ കേരള ശാസ്ത്ര സാഹിത്യപരിഷത്തിൽ പുനരാലോചന. സംഘടനക്കകത്തും പുറത്തുനിന്നും നേരിടുന്ന കടുത്ത സമ്മർദങ്ങൾക്കൊടുവിൽ പദ്ധതിക്കെതിരായ പ്രത്യക്ഷപരിപാടികളിൽനിന്ന് പരിഷത്ത് പിന്മാറുന്നു. പദ്ധതിക്കെതിരെ സെമിനാറുകൾ, പോസ്റ്ററുകൾ തുടങ്ങിയ എല്ലാ പരിപാടികളിൽനിന്നും വിട്ടുനിൽക്കാൻ സംസ്ഥാന കമ്മിറ്റി ജില്ല ഘടകങ്ങൾക്ക് നിർദേശം നൽകി. വിവിധ ജില്ല കമ്മിറ്റികൾ നടത്തുന്ന പഠനറിപ്പോർട്ടുകൾ മരവിപ്പിക്കാനും പൊതുപരിപാടികളിൽ വിട്ടുനിൽക്കാനും നിർദേശമുണ്ട്. സി.പി.എമ്മിനകത്തുനിന്നുള്ള കടുത്ത സമ്മർദമാണ് പിൻമാറ്റ കാരണം. പരിഷത്തിൻെറ ചില ജില്ല കമ്മിറ്റികൾ നേതൃത്വത്തിനെതിരെ വിയോജിപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. പരിഷത്തുമായി സഹകരിക്കുന്നതിലെ പ്രയാസങ്ങളും ചിലർ അറിയിച്ചു. ഇതോടെ ജില്ല കമ്മിറ്റികൾക്ക് സർക്കുലറിനു പകരം ഫോണിലൂടെ നിർദേശം നൽകുകയാണ് സംസ്ഥാന കമ്മിറ്റി ചെയ്തത്. സിൽവർ ലൈൻ പദ്ധതിക്കെതിരെ വെള്ളിയാഴ്ച തൃശൂരിൽ മേധ പട്കർ പങ്കെടുത്ത പരിപാടിയിൽ ക്ഷണമുണ്ടായിട്ടും പരിഷത്ത് പ്രതിനിധികൾ വിട്ടുനിന്നു. വിവിധ ജില്ലകളിലെ 'കെ റെയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമരസമിതി' യോഗങ്ങളിൽനിന്നും പ്രവർത്തകർ മാറിനിൽക്കാൻ തുടങ്ങി. ഇടതുസർക്കാറിൻെറ സ്വപ്നപദ്ധതിയായി വിശേഷിപ്പിക്കുന്ന സിൽവർലൈനിനെതിരെ സംസ്ഥാനത്ത് ആദ്യത്തെ ആധികാരിക പഠന റിപ്പോർട്ട് തയാറാക്കിയത് പരിഷത്താണ്. പ്രതിപക്ഷ സംഘടനകളും വിവിധ സന്നദ്ധ സംഘടനകളും ഇതേറ്റെടുത്തത് സർക്കാറിനെയും സി.പി.എമ്മിനെയും ചൊടിപ്പിച്ചു. സർക്കാറിൻെറയും സി.പി.എമ്മിൻെറയും എതിർപ്പുകൾ വകവെക്കാതെ സ്വതന്ത്ര സംഘടനയെന്ന നിലക്ക് പരിഷത്ത് ഏറെ മുന്നോട്ടുപോയിരുന്നു. എറണാകുളത്ത് അടുത്തിടെ നടന്ന പരിപാടിയിൽ 'പുതിയൊരു ശാസ്ത്രസംഘടനയുടെ ആവശ്യകത' സി.പി.എം സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഉന്നയിച്ചിരുന്നു. പരിഷത്തിൻെറ സിൽവർലൈൻ വിരുദ്ധതക്കുള്ള താക്കീതായാണ് സംഘടന ഈ പരാമർശത്തെ വിലയിരുത്തുന്നത്. ഇതെല്ലാമാണ് പൊടുന്നനെയുള്ള പിന്മാറ്റ കാരണമെന്നാണ് സൂചന. പദ്ധതി എങ്ങനെ ബാധിക്കുന്നുവെന്നത് സംഘടനക്കകത്ത് നിന്ന് പ്രവർത്തകരെ ബോധ്യപ്പെടുത്തുകയാണ് ലക്ഷ്യമെന്നും ലഘുലേഖകൾ തയാറാക്കി പ്രചാരണം നടത്തുന്നുണ്ടെന്നും ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന പ്രസിഡൻറ് ഒ.എം. ശങ്കരൻ 'മാധ്യമ'ത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.