തളിപ്പറമ്പിൽ പീരങ്കിയുടെ ഭാഗം കണ്ടെത്തി

തളിപ്പറമ്പ്: ചിറവക്കിന് സമീപം സ്വകാര്യവ്യക്തിയുടെ വീട്ടുവളപ്പിൽ പീരങ്കിയുടെ കുഴൽഭാഗം കണ്ടെത്തി. ചിറവക്കിലെ പുതിയടത്ത് വളപ്പിൽ രാജന്റെ വീട്ടുപറമ്പിലാണ് പീരങ്കിഭാഗം കണ്ടെത്തിയത്. പറമ്പ് ശുചീകരിക്കുന്നതിനിടെ തൊഴിലാളികളാണ് ഇവ ആദ്യംകണ്ടത്. ചിറവക്കിൽനിന്ന് രാജരാജേശ്വര ക്ഷേത്രചിറയിലേക്ക് പോകുന്ന റോഡരികിലെ പറമ്പിലാണ് പീരങ്കി കണ്ടെത്തിയത്. ഇവിടെ ഉണ്ടായിരുന്ന മരങ്ങൾ മുറിച്ചുനീക്കി കാടുകൾ വെട്ടിത്തെളിക്കുന്നതിനിടെയാണ് പീരങ്കിയുടെ കുഴൽ കണ്ടത്. വിവരമറിഞ്ഞ് തളിപ്പറമ്പ് ആർ.ഡി.ഒ ഇ.പി. മേഴ്സിയുടെ നേതൃത്വത്തിൽ സംഭവസ്ഥലം സന്ദർശിച്ചു. ഇതുസംബന്ധിച്ച് ജില്ല കലക്ടർക്ക് റിപ്പോർട്ട് നൽകുമെന്ന് ആർ.ഡി.ഒ പറഞ്ഞു. പുരാവസ്തുവകുപ്പിനോട് സ്ഥലത്ത് പരിശോധന നടത്താൻ ആവശ്യപ്പെടുമെന്നും അവർ വ്യക്തമാക്കി. കുപ്പം പുഴയുടെ മുകളിലായി ടിപ്പു സുൽത്താന്റെ കോട്ട ഉണ്ടായിരുന്നു. ടിപ്പുവിന്റെ പടയോട്ടത്തിന്റെ ചരിത്രശേഷിപ്പുകളാണോ പീരങ്കി എന്ന് സംശയിക്കുന്നുണ്ട്. ഇതിന്റെ മുഴുവൻ ഭാഗങ്ങളും ഉണ്ടോയെന്നറിയാൻ കൂടുതൽ പരിശോധന വേണ്ടിവരും. തളിപ്പറമ്പ് തഹസിൽദാർ പി. സജീവൻ, എസ്.ഐ ദിനേശൻ കൊതേരി എന്നിവരും ആർ.ഡി.ഒക്കൊപ്പം ഉണ്ടായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.