ഇർഷാദിന്റ കൊലപാതകം: അന്വേഷണം ഊർജിതമാക്കിയെന്ന് എസ്.പി

വടകര: സ്വർണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയ പന്തിരിക്കര സ്വദേശി കോഴിക്കുന്നുമ്മൽ ഇർഷാദിന്റ മരണം കൊലപാതകമെന്ന സൂചനയിൽ അന്വേഷണം ഊർജിതമാക്കിയതായി റൂറൽ ജില്ല പൊലീസ് മേധാവി കറുപ്പസ്വാമി പറഞ്ഞു. തിക്കോടി കടപ്പുറത്തുനിന്ന് ജൂൺ 17ന് കണ്ടെത്തിയ മൃതദേഹം ഇർഷാദിന്റേതാണെന്ന് ഡി.എൻ.എ പരിശോധനയിലൂടെ തെളിഞ്ഞിട്ടുണ്ട്. ഇർഷാദിന്റ ഡി.എൻ.എ സാമ്പിൾ മാതാപിതാക്കളുടേതുമായി യോജിക്കുന്നതാണ്. വെള്ളിയാഴ്ച ഉച്ചയോടെ ഡി.എൻ.എ ഫലം ഔദ്യോഗികമായി ലഭിച്ചു. മേപ്പയ്യൂർ കൂനംവെള്ളിക്കാവ് വടക്കേടത്ത് ദീപക്കിന്റ മൃതദേഹമെന്നുകരുതി ബന്ധുക്കൾ ഇർഷാദിന്റെ മൃതദേഹം ഏറ്റുവാങ്ങി സംസ്കരിക്കുകയായിരുന്നു. ദീപക്കിന്റെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മൃതദേഹം കണ്ട് ഉറപ്പുവരുത്തിയാണ് ഏറ്റുവാങ്ങിയതെന്ന് ജില്ല പൊലീസ് മേധാവി പറഞ്ഞു. ഇർഷാദിന്റെ കൊലപാതകത്തിൽ കുറെപേരെ സംശയിക്കുന്നുണ്ട്. സ്വർണക്കടത്തുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് സംഭവത്തിന് പിന്നിലെന്നും എല്ലാ കാര്യങ്ങളും അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേസിൽ സാലിഹ് എന്നയാളെ ഉൾപ്പെടുത്തിയാണ് കോടതിയിൽ റിപ്പോർട്ട് നൽകിയത്. ഇയാളെ കണ്ടെത്താൻ ശ്രമം തുടങ്ങിയിട്ടുണ്ട്. ഇർഷാദിനെ തട്ടിക്കൊണ്ടുപോയ കേസിൽ മൂന്നുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും എസ്.പി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.