മൂന്നു പതിറ്റാണ്ട് പിന്നിട്ട അംഗൻവാടി ജീർണാവസ്ഥയിൽ

കൊടുവള്ളി: മൂന്ന് പതിറ്റാണ്ടിലധികം പഴക്കമുള്ള കരിവില്ലിക്കാവ് അംഗൻവാടി കെട്ടിടം ജീർണാവസ്ഥയിൽ. പിഞ്ചുകുട്ടികൾ പഠിക്കുന്ന ഈ അംഗൻവാടി കെട്ടിടം ജീർണാവസ്ഥയിലായതിനെ തുടർന്ന് രണ്ടു വർഷത്തോളമായി ഓടുമേഞ്ഞ ഒരു പഴയ വീട്ടിലാണ് പ്രവർത്തിക്കുന്നത്. വീട്ടിലെ ഇടുങ്ങിയ മുറിയിൽ കുട്ടികൾക്ക് കളിക്കാനോ ഉല്ലസിക്കാനോ വേണ്ടത്ര സൗകര്യങ്ങളില്ല. കരിവില്ലിക്കാവ്- പൂവ്വറമ്മൽ റോഡിൽ കരിവില്ലിക്കാവ് ക്ഷേത്രത്തിനടുത്താണ് അംഗൻവാടി കെട്ടിടം സ്ഥിതിചെയ്യുന്നത്. കെട്ടിടത്തിന്റെ ചുമരിനും മറ്റും വിള്ളൽ വീണതിനാൽ കെട്ടിടം സുരക്ഷിതമല്ലെന്ന് കണ്ടാണ് അധികൃതർ കെട്ടിടത്തിൽ നിന്നും അംഗൻവാടി മാറ്റാൻ ആവശ്യപ്പെട്ടത്. കരീറ്റിപ്പറമ്പ് - മുക്കിലങ്ങാടി റോഡിൽ പാറമ്മൽ എന്ന സ്ഥലത്തെ സ്വകാര്യ വ്യക്തിയുടെ വീട്ടിലാണ് അംഗൻവാടി താൽക്കാലികമായി പ്രവർത്തിക്കുന്നത്. നിലവിൽ 23 കുട്ടികളാണ് അംഗൻവാടിയിൽ എത്തുന്നത്. കരിവില്ലിക്കാവ്, പൂവ്വറമ്മൽ എന്നീ രണ്ട് പട്ടിക വർഗ കോളനിയിലെ കുട്ടികൾ, പ്രദേശത്തെ മറ്റ് കുട്ടികൾ എന്നിവരുടെ ഏക ആശ്രയമാണ് ഈ അംഗൻവാടി. അംഗൻവാടി കെട്ടിടത്തിന് മുകളിലാണ് കരിവില്ലിക്കാവ് സാംസ്കാരിക നിലയവും പ്രവർത്തിക്കുന്നത്. സ്മാർട്ട് അംഗൻവാടിയായി പുതിയ കെട്ടിടം നിർമിക്കാൻ 25 ലക്ഷം രൂപ നേരത്തേ അംഗൻവാടിക്ക് നിർമിക്കാൻ അനുവദിച്ചിരുന്നു. കെട്ടിടം നിർമിക്കാൻ കെല്ലിനെയാണ് ഏൽപ്പിച്ചിരിക്കുന്നത്. നിലവിലെ പഴയ കെട്ടിടം പൊളിച്ചുമാറ്റിയാൽ മാത്രമേ പുതിയത് നിർമിക്കാൻ സാധിക്കുകയുള്ളൂ. എന്നാൽ, കെട്ടിടം പൊളിച്ചു മാറ്റാനുള്ള തുക ഫണ്ടിൽ ഉൾപ്പെട്ടിട്ടില്ല. അതിനാൽ കൊടുവള്ളി നഗരസഭയാണ് കെട്ടിടം പൊളിച്ചു മാറ്റേണ്ടത്. കെട്ടിടം പൊളിച്ചുമാറ്റാത്തതാണ് പുതിയ കെട്ടിടത്തിന്റെ നിർമാണപ്രവൃത്തി വൈകാൻ കാരണമായി പറയുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-13 09:12 GMT