കൗൺസിലർക്ക് വധഭീഷണി; കേസെടുക്കാത്തതിനെതിരെ മനുഷ്യാവകാശ കമീഷൻ

കോഴിക്കോട്: രണ്ടാഴ്ചമുമ്പ് പ്രദേശവാസി വഴി കയർ കെട്ടി തടസ്സപ്പെടുത്തിയത് ചോദ്യംചെയ്തപ്പോൾ നഗരസഭ കൗൺസിലറെയും കുടുംബത്തെയും ഭീഷണിപ്പെടുത്തിയിട്ടും കേസെടുത്തില്ലെന്ന പരാതിയിൽ മനുഷ്യാവകാശ കമീഷൻ അന്വേഷണത്തിന് ഉത്തരവിട്ടു. സിറ്റി പൊലീസ് മേധാവിക്കാണ് കമീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ഉത്തരവ് നൽകിയത്. വിശദമായ അന്വേഷണം നടത്തി ഒരാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമീഷൻ ആവശ്യപ്പെട്ടു. എലത്തൂർ കൗൺസിലർ മനോഹരൻ മാങ്ങാറിയിൽ സമർപ്പിച്ച പരാതിയിൽ എലത്തൂർ പൊലീസിനെതിരെയാണ് അന്വേഷണം. അയൽവാസി സി.പി. ഹരിദാസനാണ് കൗൺസിലറെ ആക്രമിച്ചതും വധഭീഷണി മുഴക്കിയതും. 1975ലാണ് പരാതിക്കാരന്റെ അച്ഛന്റെ പേരിൽ കുടികിടപ്പവകാശം ലഭിച്ചത്. 1985ൽ വായ്പയെടുത്ത് വീട് നിർമിച്ചു. സി.പി. ഹരിദാസൻ 10​ വർഷം മുമ്പാണ് ഇവിടെ എത്തിയത്. ജൂൺ 13ലാണ് കൗൺസിലറെ എതിർകക്ഷി ആക്രമിച്ചത്. തനിക്കും കുടുംബത്തിനും ഭീഷണി നിലനിൽക്കുകയാണ്. കേസ് ജൂൺ 29ന് കോഴിക്കോട് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കുന്ന സിറ്റിങ്ങിൽ പരിഗണിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.