രക്തജന്യ രോഗികൾക്ക് വിദഗ്ധ ചികിത്സക്ക് സർക്കാർ നടപടി സ്വീകരിക്കും -മന്ത്രി

കോഴിക്കോട്: തലാസീമിയ, സിക്കിൾ സെൽ അനീമിയ പോലുള്ള മാരക രക്തജന്യ രോഗികൾക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കാൻ സർക്കാർ നടപടി സ്വീകരിക്കുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ബ്ലഡ് പേഷ്യന്റ്സ് പ്രൊട്ടക്ഷൻ കൗൺസിൽ സംഘടിപ്പിച്ച ലോക അരിവാൾ രോഗ ദിനാചരണവും തലാസീമിയ രോഗികളുടെ കുടുംബസംഗമവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോഴിക്കോട് മെഡിക്കൽ കോളജിൽ വിദഗ്ധ ഹെമറ്റോളജി കേന്ദ്രം തുടങ്ങണമെന്ന ആവശ്യം ന്യായമാണെന്നും ഇക്കാര്യം ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽകൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു. മജ്ജ മാറ്റിവെച്ച തലാസീമിയ രോഗികളെ ആദരിക്കുകയും എസ്.എസ്.എൽ.സി പരീക്ഷയെഴുതിയ തലാസീമിയ രോഗികൾക്കുള്ള പി.ടി. അൻഷിഫ് മെമ്മോറിയൽ കാഷ് അവാർഡ് സമ്മാനിക്കുകയും മികവ് തെളിയിച്ചവരെ അനുമോദിക്കുകയും ചെയ്തു. മേഖല ശാസ്ത്രകേന്ദ്രം ഡയറക്ടർ ബിനോയ് കുമാർ ദുബെ മുഖ്യാതിഥിയായിരുന്നു. മെഡിക്കൽ കോളജ് പീഡിയാട്രിക് മേധാവി ഡോ. വി.ടി. അജിത് കുമാർ, മെഡിക്കൽ കോളജ് കൺസൾട്ടന്‍റ് ഹെമറ്റോളജിസ്റ്റ് ഡോ. ബി. ഹിത ക്ലാസെടുത്തു. ബ്ലഡ് പേഷ്യന്‍റ്സ് പ്രൊട്ടക്ഷൻ കൗൺസിൽ സംസ്ഥാന ജനറൽ കൺവീനർ കരീം കാരശ്ശേരി അധ്യക്ഷത വഹിച്ചു. കെ.എസ്. പൃഥ്വിരാജ് സ്വാഗതവും എം. മുഹമ്മദ് ഇർഷാദ് നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.