ടാറിങ് നടത്തിയ റോഡ് തകർന്നു; നാട്ടുകാർ സമരരംഗത്തേക്ക്

വടകര: ജില്ല പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് ടാറിങ് ചെയ്ത തിരുവള്ളൂർ പഞ്ചായത്തിലെ ചാനിയം കടവ്-ശാന്തി നഗർ റോഡ് ഒരു മാസംകൊണ്ട് ഗതാഗത യോഗ്യമല്ലാതായ സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ സമരരംഗത്തിറങ്ങുന്നു. രണ്ടു ഘട്ടങ്ങളിലായിട്ടാണ് റോഡിന്റെ പ്രവൃത്തി പൂർത്തീകരിച്ചത്. ഒരു മാസം മുമ്പ് ടാറിങ് ചെയ്ത 1200 മീറ്റർ ഭാഗത്തെ റോഡ് കാലവർഷത്തിന് മുമ്പ് പെയ്ത മഴയിൽതന്നെ ഒലിച്ചുപോയി. ഇതോടൊപ്പം നിർമിച്ച ഓവുചാൽ ഉയരക്കുറവ് കാരണം ഉപയോഗശൂന്യമായതോടെ കാൽനട യാത്രക്കാരും ഡ്രൈവർമാരും ദുരിതമനുഭവിക്കുകയാണ്. ജില്ല പഞ്ചായത്ത് മെംബർ, വാർഡ് മെംബർ എന്നിവരെ ഇക്കാര്യം ബോധ്യപ്പെടുത്തിയിട്ടും നടപടിയൊന്നും ഉണ്ടായിട്ടില്ല. റോഡ് നിർമാണത്തിൽ വലിയ അഴിമതി നടന്നതായും നിലവിലെ ടാർ പൊളിച്ചുമാറ്റി പുതുതായി ടാറിങ് നടത്തുകയും ഓവുചാൽ ഉയർത്തി ക്രമീകരിക്കുകയും ചെയ്യുന്നതു വരെ പ്രതിഷേധം തുടരുമെന്നും ഇതു സംബന്ധിച്ച് വിജിലൻസിന് പരാതി നൽകിയതായും ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ വ്യക്തമാക്കി. ആക്ഷൻ കമ്മിറ്റി ഭാരവാഹികളായ മജീദ് കോമത്ത്, അശോകൻ അയനിക്കാട്, കെ. ഹൃഷാന്ത് എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.