സർക്കാർ വിവേചനത്തിനെതിരെ എസ്.ഡി.പി.ഐ ജനസദസ്സുകൾ

കോഴിക്കോട്: ഇടതുസർക്കാർ വിവേചനപരമായാണ് പെരുമാറുന്നതെന്നും ഇതിനെതിരെ സംസ്ഥാനത്ത് ജൂൺ 15 മുതൽ 30 വരെ ആയിരം ജനസദസ്സുകൾ സംഘടിപ്പിക്കുമെന്നും എസ്.ഡി.പി.ഐ സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരൻ പള്ളിക്കൽ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഇടതുഭരണത്തിൽ പൊലീസ് നടപടി ചിലർക്കു മാത്രം സംവരണം ചെയ്തിരിക്കുകയാണ്. ആർ.എസ്.എസുകാർ പ്രതികളാകുന്ന സംഭവങ്ങളിൽ അനങ്ങാപ്പാറ നയം സ്വീകരിക്കുന്ന പൊലീസ് ദലിത്, ആദിവാസി, ന്യൂനപക്ഷ വിഭാഗങ്ങൾ കുറ്റാരോപിതരാകുമ്പോൾ അതിവേഗത്തിൽ നടപടികൾ സ്വീകരിക്കുകയാണെന്ന് അ​ദ്ദേഹം കുറ്റപ്പെടുത്തി. ഭരണതലത്തിൽ ന്യൂനപക്ഷങ്ങളോടും ദലിതുകളോടും വിവേചനപരമായണ് സർക്കാർ പെരുമാറുന്നത്. ഭരണഘടന ഉറപ്പുതരുന്ന സാമൂഹിക സംവരണം അട്ടിമറിച്ച് സവർണ സംവരണം നടപ്പാക്കാൻ കേന്ദ്ര സർക്കാർ നിയമം പാസാക്കിയപ്പോൾ ആദ്യം നടപ്പാക്കിയത് കേരളത്തിലെ ഇടത് സർക്കാറാണ്. ഇത്തരം വിവേചനങ്ങൾ തുറന്നുകാണിക്കാനാണ് ജനസദസ്സുകൾ സംഘടിപ്പിക്കുന്നതെന്നും തുളസീധരൻ പറഞ്ഞു. എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി കൃഷ്ണൻ എരഞ്ഞിക്കൽ, കോഴിക്കോട് ജില്ല പ്രസിഡന്റ് മുസ്തഫ കൊമ്മേരി എന്നിവരും വാർത്തസമ്മേളനത്തിൽ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.