മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് വികസനം: മെല്ലെപ്പോക്കിൽ വിമർശനവുമായി ആക്ഷൻ കമ്മിറ്റി

കോഴിക്കോട്: മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് നാലുവരിപ്പാതയാക്കാൻ നെഗോഷ്യബിൾ പർച്ചേഴ്സ് പ്രകാരമുള്ളത് കഴിച്ച് ബാക്കി ഭൂമി എൽ.എ ആക്ട് പ്രകാരം ഉടൻ ഏറ്റെടുത്ത് റോഡ് പ്രവൃത്തി ടെൻഡർ ചെയ്യാൻ നടപടി സ്വീകരിക്കണമെന്ന് ആക്ഷൻ കമ്മിറ്റി. 2021 ജനുവരി 15ന് സർക്കാർ പ്രഖ്യാപിച്ച അവസാന ഗഡുവായ 134.5 കോടി രൂപ കഴിഞ്ഞവർഷം ഡിസംബർ 16ന് ജില്ല കലക്ടറുടെ അക്കൗണ്ടിലേക്ക് റിലീസ് ചെയ്തുവെങ്കിലും ഇതുവരെ എൽ.എ നടപടികൾ പൂർത്തീകരിക്കാൻ കഴിഞ്ഞിട്ടില്ല. ഇക്കാര്യത്തിൽ അധികൃതരുടെ മെല്ലെപ്പോക്ക് നയം അവസാനിപ്പിക്കണം. പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് അധികാരമേറ്റപ്പോൾ പദ്ധതി വേഗത്തിൽ യാഥാർഥ്യമാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നുവെങ്കിലും പദ്ധതി ഇഴഞ്ഞാണ് നീങ്ങുന്നതെന്ന് ആക്ഷൻ കമ്മിറ്റി വിമർശിച്ചു. തുടക്കം മുതൽ ഈ പദ്ധതി അട്ടിമറിക്കാൻ ശ്രമിച്ച ശക്തികൾ പദ്ധതി താമസിപ്പിക്കാൻ ശ്രമിക്കുന്നുവെന്ന ബലമായ സംശയം ജനങ്ങളിലുണ്ട്. നെഗോഷ്യബിൾ പർച്ചേഴ്സ് പ്രകാരം 90 ശതമാനം ഭൂമിയും ഇതിനകം ഏറ്റെടുത്തതാണ്. ബാക്കിവരുന്ന ഏതാണ്ട് 150 പേരുടെ ആറ് ഏക്കറിൽ താഴെയുള്ള ഭൂമി മാത്രമേ കൈവശമെടുക്കാനുള്ളൂ എന്നാണ് അറിയുന്നത്. ഫണ്ട് ഉണ്ടായിട്ടും മറ്റു നടപടികൾ പൂർത്തിയായിട്ടും ഭൂമി ഏറ്റെടുക്കാൻ കാലതാമസം വരുത്തുന്നത് അനുചിതമാണ്. ഏറ്റെടുത്തുകഴിഞ്ഞ ഭൂമിയിൽ ഇരുഭാഗത്തുമുള്ള നിർമിതികളും മരങ്ങളും മറ്റും നീക്കംചെയ്യാൻ എൻ.എച്ച് വിഭാഗം കരാർ കൊടുത്തതുപ്രകാരമുള്ള പ്രവൃത്തി മന്ദഗതിയിലാണ്. സറണ്ടർ ചെയ്തതും നെഗോഷ്യബിൾ പർച്ചേഴ്സ് പ്രകാരം ഏറ്റെടുത്തതും മുമ്പും ഇപ്പോഴും അക്വയർ ചെയ്തതുമായ എല്ലാ ഭൂമിയിലെയും നിർമിതികളും മരങ്ങളും ഉടനെ നീക്കം ചെയ്യണം. മലാപ്പറമ്പ് ഹൗസിങ് കോളനിക്ക് മുൻവശമുള്ള അപകടമേഖലയിൽ പണം കൊടുത്ത് ഏറ്റെടുത്ത ഭൂമിയിലെ ഏതാനും ഭാഗം ക്ലിയർ ചെയ്യാതെ നിലനിർത്തിയത് എത്രയുംവേഗം ഒഴിവാക്കണം. ഇഖ്റ ആശുപത്രിക്ക് മുൻവശം ചെയ്തതുപോലെ സ്ഥലം ഏറ്റെടുത്തുകഴിഞ്ഞ മറ്റുഭാഗങ്ങളിലും ഗതാഗതത്തിനും പാർക്കിങ്ങിനും സൗകര്യമേർപ്പെടുത്തണം. റോഡ് അലൈൻമൻെറിൽപെട്ട സിവിൽ സ്റ്റേഷന് മുൻവശത്തും ചേവായൂർ പൊലീസ് സ്റ്റേഷന് മുന്നിലെ എ.ആർ ക്യാമ്പിലേക്കുള്ളതും എൻ.ജി.ഒ ക്വാർട്ടേഴ്സിലേക്കും ഹോസ്റ്റലുകളിലേക്കുമുള്ള മൂന്ന് വാട്ടർ ടാങ്കുകൾ മാറ്റാൻ നടപടിയുണ്ടാകണം. ഇലക്ട്രിസിറ്റി, ടെലിഫോൺസ്, വാട്ടർ അതോറിറ്റി പൈപ്പുകൾ അടങ്ങുന്ന യൂട്ടിലിറ്റി സർവിസുകൾ മാറ്റി സ്ഥാപിക്കാൻ അക്വിസിഷൻ കഴിയുന്നതുവരെ കാത്തിരിക്കാതെ നടപടി സ്വീകരിക്കണമെന്നും ആക്ഷൻ കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡൻറ് ഡോ. എം.ജി.എസ്. നാരായണന്‍റെ നിർദേശാനുസരണം നടന്ന യോഗത്തിൽ വർക്കിങ് പ്രസിഡന്റ് അഡ്വ. മാത്യു കട്ടിക്കാന അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എം.പി. വാസുദേവൻ, സുനിൽ ഇൻ ഫ്രയിം, പ്രദീപ് മാമ്പറ്റ, പി.എം. കോയ, എം.ടി. തോമസ്, ജോർജ് ആലക്കൽ, എൻ. ഭാഗ്യനാഥൻ, പി. സദാനന്ദൻ, കെ.പി. സലീം ബാബു, ടി.ടി. അബ്ദുൽ നാസർ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.