ഓമശ്ശേരി: എടവണ്ണ-കൊയിലാണ്ടി സംസ്ഥാനപാതയിലെ പ്രവൃത്തിമൂലം ഓമശ്ശേരിയിൽ ദുരിതങ്ങൾക്ക് അടിയന്തര പരിഹാരം കാണാൻ പഞ്ചായത്ത് ഭരണസമിതി വിളിച്ചുചേർത്ത യോഗത്തിൽ ധാരണയായി. ജനപ്രതിനിധികൾക്ക് പുറമെ നിർമാണത്തിന് മേൽനോട്ടംവഹിക്കുന്ന കെ.എസ്.ടി.പി, നിർമാണം ഏറ്റെടുത്ത ശ്രീധന്യ എന്നിവയുടെ പ്രതിനിധികളും വ്യാപാരികളും ബസുടമകളും പ്രദേശ വാസികളും പങ്കെടുത്തു. ഓമശ്ശേരി ടൗണിലെ പ്രധാന പ്രശ്നങ്ങളിലൊന്ന് ശാസ്ത്രീയമായ ഡ്രെയ്നേജ് സംവിധാനമില്ലാത്തതാണ്. മഴക്കാലത്ത് കടകളിലേക്ക് കുത്തിയൊലിക്കുന്ന വെള്ളം കാരണം ഓമശ്ശേരി ടൗണിലെ വ്യാപാരികൾ വലിയ ദുരിതമാണനുഭവിക്കുന്നത്. വ്യാഴാഴ്ച മുതൽ ഈ പ്രശ്നം പരിഹരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ തുടങ്ങുമെന്ന് നിർമാണക്കമ്പനി ഉറപ്പുനൽകി. ടൗണിലെ ചില ഇടങ്ങളിൽ സ്ഥലപരിമിതിയുള്ളത് ഡ്രെയ്നേജ് സ്ഥാപിക്കുന്നതിന് തടസ്സമായി നിൽക്കുന്നതായി അധികൃതർ വിശദീകരിച്ചു. ഇതിന് പഞ്ചായത്തധികൃതരുടെ നേതൃത്വത്തിൽ വ്യാപാരി സംഘടനകളുടെ സഹായത്തോടെ സ്ഥലമുടമകളുമായി സംസാരിച്ച് പരിഹാരം കാണും. ബസ് സ്റ്റാൻഡിലെ പ്രശ്നത്തിന് രണ്ടു ദിവസത്തിനകം പരിഹാരമുണ്ടാക്കും. താഴെ ഓമശ്ശേരിയിലേയും മുടൂരിലേയും കൾവർട്ട് നിർമാണം അനന്തമായി നീളുന്നത് പൊടിശല്യത്തിനും ചളിവെള്ളം കെട്ടിനിൽക്കുന്നത് കൊണ്ട് കിണറുകളിലെ കുടിവെള്ളം മലീമസമാകുന്നതിനും കാരണമാകുന്നുണ്ട്. ഇതിനും അടിയന്തര പരിഹാരമുണ്ടാക്കും. ഓമശ്ശേരി ടൗണിനു പുറമെ പഞ്ചായത്ത് പരിധിയിലെ മങ്ങാട്, കൂടത്തായി ഭാഗങ്ങളിലെ പ്രശ്നങ്ങൾക്കും അടിയന്തരപരിഹാരം ഉണ്ടാകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി. അബ്ദുൽ നാസർ അധ്യക്ഷത വഹിച്ചു. വികസന സ്ഥിരംസമിതി അധ്യക്ഷൻ യൂനുസ് അമ്പലക്കണ്ടി സ്വാഗതം പറഞ്ഞു. പഞ്ചായത്ത് അംഗങ്ങളായ പി.കെ. ഗംഗാധരൻ, കെ. ആനന്ദകൃഷ്ണൻ, എം. ഷീജ ബാബു, ഫാത്വിമ അബു, മൂസ നെടിയേടത്ത്, ഡി. ഉഷാദേവി, കെ.എസ്.ടി.പി പ്രതിനിധികളായ കെ.വി. സതീശൻ (എ.ഇ), പി.കെ. ജോയ്, കെ. ജിജി, ശ്രീധന്യ പ്രതിനിധികളായ എൻ. നരസിംഹൻ, അരുൺ അശോക്, എച്ച്. സാജൻ, വ്യാപാരി സംഘടനാപ്രതിനിധികളായ എ.കെ. അബ്ദുല്ല, ഒ.കെ. നാരായണൻ എന്നിവരും വി.സി. അരവിന്ദൻ, സത്യപാലൻ മുടൂർ, നൗഷാദ് ചെമ്പറ, ശംസീർ ജാറംകണ്ടി (ബസ്), കടയുടമകൾ, പ്രദേശവാസികൾ തുടങ്ങിയവർ സംസാരിച്ചു. പഞ്ചായത്തംഗം അശോകൻ പുനത്തിൽ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.