മലയോര മേഖലയിൽ മാലിന്യം കുന്നുകൂടുന്നു

പാലേരി: മഴക്കാലത്തിനുമുമ്പേ നടക്കേണ്ട ശുചീകരണ പ്രവർത്തനങ്ങളൊന്നുംതന്നെ മലയോര മേഖലകളിൽ കാര്യക്ഷമമായി നടക്കാത്തത് വഴിയോരങ്ങളിലടക്കം മാലിന്യം കുമിഞ്ഞുകൂടാൻ കാരണമാവുന്നു. അജൈവ മാലിന്യങ്ങൾ ശേഖരിക്കാൻവേണ്ടി പഞ്ചായത്തുകളിലെ വാർഡുകളിൽ സ്ഥാപിച്ച മിനി എം.സി.എഫ് ഭൂരിഭാഗം സ്ഥലങ്ങളിലും നോക്കുകുത്തിയായി മാറി. ഇതിൽ നിക്ഷേപിക്കുന്ന മാലിന്യങ്ങൾ നീക്കംചെയ്യാത്തത് കാരണം പരിസരമാകെ മാലിന്യക്കൂമ്പാരമായി മാറിയിരിക്കുകയാണ്. വാർഡുകളിലെ മാലിന്യങ്ങളെല്ലാം ഒരിടത്ത് ശേഖരിക്കാനാണ് ഇവ സ്ഥാപിച്ചത്. നിർമാണത്തിലെ അപാകത കാരണം കാര്യമായി ഒന്നുംതന്നെ ഇതിൽ സംഭരിക്കാൻ കഴിയില്ല. 38,000 രൂപയോളം ചെലവഴിച്ച് സ്ഥാപിച്ച കൂടുകൾ കാടുമൂടി തുരുമ്പെടുത്ത് നശിക്കുകയാണ്. വീടുകളിൽനിന്ന് ശേഖരിച്ച ചാക്കുകെട്ട് മാലിന്യങ്ങൾ എം.സി.എഫ് പരിസരത്തും റോഡരികിലും വലിച്ചെറിയുകയാണ് ചെയ്യുന്നത്. പല സ്ഥലങ്ങളിലും ഇവ മഴവെള്ളത്തിലും കുടിവെള്ള പൈപ്പ് പൊട്ടിയൊലിക്കുന്ന സ്ഥലത്തും ചീഞ്ഞഴുകി കൊതുകുവളർത്തുകേന്ദ്രമായി മാറിയിരിക്കുകയാണ്. ഹരിതസേനയുടെ പ്രവർത്തനം പല സ്ഥലങ്ങളിലും കാര്യമായി നടക്കുന്നില്ലെന്ന ആരോപണമുയരുന്നുണ്ട്. ഇവർക്ക് മതിയായ വേതനം ലഭിക്കുന്നില്ല എന്ന പരാതിയും പല സേനാ അംഗങ്ങളും പറയുന്നു. 50 രൂപയാണ് ഒരു വീട്ടുകാരിൽനിന്ന് വാങ്ങിക്കുന്നത്. ഇതിന്റെ 10 ശതമാനം പഞ്ചായത്തിന് നൽകുകയും വേണം. ചില വീടുകളിൽ രണ്ടും മൂന്നും ദിവസങ്ങളിൽ മാലിന്യം വേർതിരിക്കേണ്ടിവരുമെന്നും ഇവർ പറയുന്നു. തൊഴിലുറപ്പിന് കിട്ടുന്ന വേതനംപോലും തങ്ങൾക്കു ലഭിക്കുന്നില്ലെന്നും ഇവർ ആരോപിക്കുന്നു. മലയോര മേഖലയിൽ അനുയോജ്യമായ ഇടങ്ങളിൽ മാലിന്യസംസ്കരണ പ്ലാന്റുകൾ സ്ഥാപിക്കാനും മഴ കനക്കുന്നതിനുമുമ്പേ വഴിയോരങ്ങളിലെ മാലിന്യങ്ങൾ നീക്കംചെയ്യാനും ബന്ധപ്പെട്ട അധികാരികൾ തയാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം. Photo: കാടുപിടിച്ചുകിടക്കുന്ന എം.സി.എഫ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.